തിരുവനന്തപുരം: കേരളത്തിലെ മാദ്ധ്യമ ചർച്ചകളിൽ കുറ്റാരോപിതരുടെ വാക്കുകളാണ് ആഘോഷിക്കപ്പെടുന്നതെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയന്റെ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കവടിയാർ ഉദയപാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്തരം നീക്കങ്ങളിൽ ആശങ്കയുണ്ട്. സ്വന്തം രാഷ്ട്രീയത്തെക്കാൾ പ്രാധാന്യമുള്ളതാണ് സത്യം. നെഗറ്റീവ് വാർത്തകൾക്കൊപ്പം പോസിറ്റീവ് വാർത്തകളും വായനക്കാർക്ക് നൽകുന്ന സംവിധാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കെ.യു.ഡബ്ളിയു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.യു.ഡബ്ളിയു.ജെ ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ്, നിയുക്ത ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, നിയുക്ത സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ, ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ്, സ്വാഗത സംഘം ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം, തമ്പാൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ബോക്‌സ്
പരിപാടി വൈകി
തരൂർ പിണങ്ങി
പ്രതിനിധി സമ്മേളനത്തിൽ മുഖ്യാതിഥിയായ ശശി തരൂർ എം.പി. പരിപാടി വൈകിയപ്പോൾ വേദിയിലെത്തി സമ്മേളനത്തിന് ആശംസകൾ നേർന്ന് ഉദ്ഘാടന ചടങ്ങിന് മുമ്പ് മടങ്ങി. തുടർന്ന് അദ്ദേഹം കൃത്യസമയത്ത് പരിപാടി തുടങ്ങാത്തതിനെ വിമർശിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടു. പത്തുമണിക്ക്
തുടങ്ങേണ്ട പരിപാടിക്ക് താൻ 9.55നു തന്നെ എത്തിയെന്നും 10.40 ആയിട്ടും തുടങ്ങാത്തതിനാൽ താൻ മടങ്ങിയെന്നും മറ്റുള്ളവരുടെ സമയത്തിന് സംഘടന വില കൽപ്പിക്കണമെന്നുമാണ് തരൂർ ട്വീറ്റിട്ടത്. വൈകീട്ട് നടന്ന പൊതുസമ്മേളനത്തിൽ കെ.യു.ഡബ്ളിയു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി തരൂരിന് നേരിട്ട ബുദ്ധിമുട്ടിന് ക്ഷമ പറഞ്ഞു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകനായ മുഖ്യമന്ത്രി ക്ഷമ പറഞ്ഞ സംഭവം എന്താണെന്ന് തിരക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |