തിരുവനന്തപുരം: പി.എസ്.സി നിയമനം സമയബന്ധിതമായി നടത്താൻ ശാസ്ത്രീയ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരാൾ വിരമിക്കുന്നത് എപ്പോഴെന്ന് സർവീസിൽ ചേരുമ്പോഴേ അറിയാം. കൃത്യമായ സംവിധാനമുണ്ടായാൽ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് ചെയ്‌തശേഷം അപേക്ഷ ക്ഷണിക്കുന്ന രീതി ഒഴിവാക്കാം. അതിനാവശ്യമായ സംവിധാനമൊരുക്കും. ഇത് നിലവിൽ വരുന്നതോടെ ഓരോ വർഷവും പിരിയുന്നവരുടെ എണ്ണത്തിനനുസരിച്ച് റിക്രൂട്ടിംഗ് നടത്താൻ പി.എസ്.സിക്കാകും.
കേരള പി.എസ്.സി. യിൽ ഉദ്യോഗാർത്ഥികൾക്ക് അചഞ്ചലമായ വിശ്വാസമാണുള്ളത്. അഴിമതി നടത്താത്ത ജീവനക്കാരാണ് പി.എസ്.സിയുടെ പൊതുസ്വീകാര്യതയുടെ അടിസ്ഥാനം ആറ് വർഷത്തിനിടെ രണ്ട് ലക്ഷത്തോളം നിയമന ഉത്തരവാണ് പി.എസ്.സി മുഖേന നൽകിയത്. 30,000 അധിക തസ്തികകളും സൃഷ്ടിച്ചു. കൊവിഡിനിടയിലും 29,000 നിയമനങ്ങൾ നടത്തി. കഴിഞ്ഞ വർഷം യു.പി.എസ്.സി ആകെ നടത്തിയത് 4,119 നിയമനം മാത്രമാണ്. സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നതിൽ കേന്ദ്രത്തിന്റെ നയമല്ല സംസ്ഥാനത്തിനുള്ളത്. പൊതുഖജനാവിൽ നിന്ന് വേതനം പറ്റുന്ന തസ്‌തികകൾ പി.എസ്.സിക്ക് വിടണമെന്ന പൊതുവികാരമുണ്ട്. പി.എസ്.സിയെ തകർക്കാനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുണ്ട്. ഗുണപരമായ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചാൽ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങൾ താനേ കെട്ടടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |