പാരാഷൂട്ടിംഗ് ലോകകപ്പിൽ വെങ്കലം സ്വന്തമാക്കി സിദ്ധാർത്ഥ ബാബു
തിരുവനന്തപുരം: കൊറിയയിലെ ഷാങ്‌വോംഗ് വേദിയാകുന്ന പാരാ ഷൂട്ടിംഗ് ലോകകപ്പിൽ രാജ്യത്തിനായി വെങ്കലം സ്വന്തമാക്കി തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥ ബാബു. പുരുഷൻമാരുടെ 10 മീറ്റർ റൈഫിൾ പ്രോണിലാണ് സിദ്ധാർത്ഥ വെങ്കലം വെടിവച്ചിട്ടത്. മത്സരത്തിന്റെ അവസാന നിമിഷം വരെ മുന്നിലായിരുന്ന സിദ്ധാർത്ഥയ്ക്ക് തലനാരിഴയ്ക്കാണ് സ്വർണം നഷ്ടമായത്. സ്വന്തമായി രൂപകല്പന ചെയ്തെടുത്ത ഷൂട്ടിംഗ് ചെയറിലിരുന്നാണ് സിദ്ധാർത്ഥ മത്സരിച്ചത്. നാളെ 50 മീറ്റർ റൈഫിൾ പ്രോണിലും സിദ്ധാർത്ഥ മത്സരിക്കാനിറങ്ങുന്നുണ്ട്. 50 മീറ്രർ റൈഫിൾ പ്രോണാണ് സിദ്ധാർത്ഥയുടെ പ്രിയപ്പെട്ട ഇനം. ടോക്യോ പാരാലിമ്പിക്സിൽ തൊട്ടുമുന്നേയാണ് അദ്ദേഹം 10 മീറ്രർ എയർ റൈഫിൾ പ്രോണിലും മത്സരിക്കാൻ തുടങ്ങിയത്. 2024ലെ പാരീസ് പാരാലിമ്പിക്സിന് യോഗ്യത നേടുകയെന്നതാണ് സിദ്ധാർത്ഥയുടെ ഇനിയുള്ള ലക്ഷ്യം. തിരുവനന്തപുരം വട്ടിയൂർക്കാവിലും ഡൽഹിയിൽ ഡോക്ടർ കർണിസിംഗ് ഷൂട്ടിംഗ് റേഞ്ചിലും സ്വയം പരിശീലിച്ചാണ് സിദ്ധാർത്ഥയുടെ പടയോട്ടം.
ജീവിത വഴിയിൽ വിധിയുയർത്തിയ വലിയ വെല്ലുവിളികളെ അനായാസം അതിജീവിച്ച സിദ്ധാർത്ഥ ബാബു സഹജീവികൾക്ക് വലിയൊരു പ്രചോദനം കൂടിയായാണ്. പതിറ്റാണ്ടുകൾക്ക് മുൻപുണ്ടായൊരു ബൈക്കപകടത്തിൽ അരയ്ക്ക് താഴെ തളർന്നുപോയ സിദ്ധാർത്ഥിന് ഒരുവർഷത്തോളം കിടക്കിയിൽ തന്നെ കിടക്കേണ്ടി വന്നു. അതുവരെ ജീവശവാസമായിരുന്ന മാർഷൽ ആർട്സിനോട് വേദനയോടെ വിടപറയേണ്ടി വന്നെങ്കിലും സിദ്ധാർത്ഥ തളർന്നില്ല. വീൽചെയറിലിരുന്ന് തന്റെ മറ്റൊരു ഇഷ്ടമേഖലയായ ഷൂട്ടിംഗിലേക്ക് കടന്നു. ആരുടേയും സഹായമില്ലാതെ ഉന്നം പിടിച്ച് സ്വയം പരിശീലിച്ചു.
പാരാഷൂട്ടിംഗിൽ 50 മീറ്റർ റൗഫിൾ പ്രോൺസിൽ നിലവിലെ ദേശീയ റെക്കാഡുകാരനാണ് സിദ്ധാർത്ഥ. ഇതേ ഇനത്തിൽ സംസ്ഥാന റെക്കാഡും സിദ്ധാർത്ഥയുടെ പേരിലാണ്.
2021ൽ അൽ അയിൻ ലോകകപ്പിൽ 50 മീറ്രർ പ്രോണിൽ താരം വെങ്കലം നേടിയിരുന്നു. പരിശീലനസമയത്തും മത്സരവേദികളിലുമെല്ലാം സിദ്ധാർത്ഥിന് എല്ലാ പിന്തുണയുമായി ഭാര്യ അശ്വതി എപ്പോഴും കൂടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |