ബീജിംഗ് : റെക്കാഡ് ചൂട് രേഖപ്പെടുത്തിയതിനെ തുടർന്ന് 9 വർഷത്തിനിടെ ആദ്യമായി ദേശീയ വരൾച്ചാ അലർട്ട് പുറപ്പെടുവിച്ച് ചൈന. ചൈനയിലെ ഏറ്റവും വലിയ നദിയായ യാംഗ്സിയും പോഷക നദികളും വറ്റി വരണ്ട അവസ്ഥയിലാണ്. യാംഗ്‌സി നദീതട പ്രദേശങ്ങളെയാണ് വരൾച്ച കാര്യമായി ബാധിച്ചത്. കൃഷി ഭൂമികൾ കടുത്ത ചൂടിൽ നശിച്ചു. കാട്ടുതീ ഭീഷണിയുമുണ്ട്. നിലവിൽ ചൈനയെ ബാധിച്ചിരിക്കുന്ന ഉഷ്ണ തരംഗം ആഗസ്റ്റ് 26 മുതൽ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ സിചുവാൻ മുതൽ യാംഗ്സി ഡെൽറ്റാ മേഖലയിലെ ഷാംഗ്‌ഹായി വരെയുള്ള പ്രദേശങ്ങളിൽ ആഴ്ചകളായി കടുത്ത ചൂട് അനുഭവപ്പെട്ടതോടെയാണ് ദേശീയ വരൾച്ചാ അലർട്ട് പ്രഖ്യാപിച്ചത്. നിലവിൽ യെല്ലോ അലർട്ടാണുള്ളത്. മദ്ധ്യചൈനയിലെ ജിയാംഗ്‌ഷി പ്രവിശ്യയിലുള്ള യാംഗ്സി തടത്തിലെ പൊയാംഗ് തടാകത്തിലെ ജലം നാലിലൊന്നായി വറ്റി. ചോംഗ്ക്വിംഗിലെ 34 കൗണ്ടികളിലെ 66 നദികൾ ഏറെക്കുറെ വറ്റി. ഇവിടെ മഴയുടെ ലഭ്യത 60 ശതമാനത്തോളം കുറഞ്ഞു.
ആറ് ദശാബ്ദത്തിനിടെ ഏറ്റവും ശക്തമായ ഉഷ്ണ തരംഗത്തിലൂടെയാണ് ചൈന കടന്നുപോകുന്നത്. രാജ്യത്തെ 200ലേറെ നഗരങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. 400ലേറെ നഗരങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിലധികം ചൂടാണ് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
ജലസ്രോതസ്സുകൾ വരണ്ടതോടെ പലയിടത്തും കുടിവെള്ള വിതരണവും വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലാണ്. യാംഗ്സി നദിയ്ക്കരികെ ജിയാംഗ്സു, ഹ്യൂബെയ്, സിചുവാൻ മേഖലകളെയാണ് ഇത് കൂടുതലും ബാധിച്ചിരിക്കുന്നത്. ജലവൈദ്യുതനിലയങ്ങളിലെ വൈദ്യുതി ഉത്പാദനവും കുറഞ്ഞു. കാർഷിക, വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്കുള്ള ജലത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
സിചുവാനിൽ ബുധനാഴ്ച മുതൽ ആറ് ദിവസത്തേക്ക് ഫാക്ടറികൾ അടച്ചിട്ടിരിക്കുകയാണ്. വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തി. ആറ് പ്രവിശ്യകളിലെ 20 ലക്ഷം ഏക്കർ കൃഷി ഭൂമി വരൾച്ചാ ബാധിതമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |