ന്യൂഡൽഹി: കഴിഞ്ഞ10 വർഷത്തിനിടെ സർക്കാർ ജോലികളിൽ ഒ.ബി.സി വിഭാഗത്തിന് ലഭിച്ച പ്രാതിനിദ്ധ്യം വിലയിരുത്താനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. ഇതനുസരിച്ച് സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിലെ 79 ഉപജാതികളുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ കണക്കാക്കും. ഇതിനായി ഗ്രൂപ്പ് എ മുതൽ ഗ്രൂപ്പ് ഡി വരെയുള്ള വിഭാഗങ്ങളിൽ ആകെ തസ്തികകളുടെയും നിയമിതരായ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ശേഖരിക്കാനായി വകുപ്പ് തലത്തിൽ പ്രചാരണം നടത്തും. ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകളുടെയും ചുമതല വഹിക്കുന്ന അഡിഷണൽ ചീഫ് സെക്രട്ടറിമാർക്ക് മുഴുവൻ വിശദാംശങ്ങളും ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകും.
കാമ്പെയിനിൽ ശേഖരിക്കേണ്ട വിശദാംശങ്ങൾ
കേഡർ തിരിച്ച് തസ്തികകളുടെ വിശദാംശങ്ങൾ, അനുവദിച്ച തസ്തികകളും നികത്തിയ തസ്തികളും, ഒ.ബി.സി വിഭാഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള തസ്തികകൾ, ഒ.ബി.സികളിൽ നിന്ന് നികത്തിയ തസ്തികകൾ, പൊതുവിഭാഗത്തിൽ നിയമിച്ച ഒ.ബി.സി കളുടെ എണ്ണം, മൊത്തം നികത്തിയ തസ്തികളിലെ ഒ.ബി.സികളുടെ ശതമാനം എന്നിവയുടെ പൂർണ്ണ വിവരങ്ങൾ നൽകണം. സംവരണ ക്വാട്ട പൂർത്തീകരിച്ചോ ഇല്ലയോ എന്നതിനെ കുറിച്ചും വിവരം നൽകണം. 2010 ജനുവരി മുതൽ 2020 മാർച്ച് വരെ വിവിധ വകുപ്പുകളിൽ നടന്ന ആകെ നിയമനങ്ങളുടെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. ഇത് നടപ്പിലാക്കാനായി 83 വകുപ്പുകളിലെ 40 എണ്ണത്തിന്റെ യോഗം ആഗസ്റ്റ് 23ന് രണ്ട് ഘട്ടങ്ങളിലായും ബാക്കി വകുപ്പുകളുടെ യോഗം ആഗസ്റ്റ് 24നും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |