ചുറ്റുവട്ടം.വി ജയകുമാറിന്റെ പ്രതിവാര പംക്തി.
തെരുവുനായ്ക്കളിൽ ഭൂരിപക്ഷവും പേബാധിച്ചവയാണെന്ന് കണ്ടെത്തിയതോടെ പേപ്പട്ടികളുടെ കടിയേറ്റ് വായിലൂടെ നുരയും പതയുമൊലിപ്പിച്ച് പട്ടികളെ പോലെ കുരയ്ക്കുന്ന അവസ്ഥയിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ ആരുമില്ലേ എന്ന് കരഞ്ഞപേക്ഷിക്കുകയാണ് നാട്ടുകാർ. തലയോലപ്പറമ്പിലും വെച്ചൂരും വൈക്കത്തും നാട്ടുകാരെ ഓടിച്ചിട്ടു കടിച്ച തെരുവ് നായ്ക്കൾക്ക് പേയായിരുന്നുവെന്ന് കണ്ടെത്തിയതോടെ കൊവിഡിൽ നിന്ന് രക്ഷനേടാൻ പി പി ഇ കിറ്റ് ധരിക്കുന്നതുപോലെ പട്ടികളുടെ കടി ഏൽക്കാതിരിക്കാൻ പ്രത്യേകതരം കിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെടേണ്ട ഗതികേടിലാണ് ജനങ്ങൾ. നടന്നോ , സൈക്കിളിലോ ഇരുചക്ര വാഹനത്തിലോ ഓട്ടോയിലോ പോയാലും പേപ്പട്ടികൾ എവിടെ നിന്നെങ്കിലും ചാടിവീഴാം. കടിച്ചു പറിക്കാം. കടി കൊള്ളാതെ നടത്തേണമേ എന്നു മുട്ടിപ്പായി പ്രാർത്ഥിച്ചാലും കടി ഉറപ്പാണ് സാധാരണക്കാർ പിന്നെന്തു ചെയ്യും.
പേ ബാധിക്കാതിരിക്കാൻ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തണം. കോട്ടയത്ത് ഒരു തെരുവ് നായ്ക്കെങ്കിലും കുത്തിവയ്പ്പ് എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. കുത്തിവയ്പ്പ് എടുത്താലും മരിക്കാമെന്ന വാർത്തകളും വന്നതോടെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ ഭയമായി. വർഷങ്ങൾക്കു മുമ്പേ നിലച്ച എ ബി സി വന്ധ്യം കരണപദ്ധതിയെക്കുറിച്ച് വാചാലരാകാനേ ജനപ്രതിനിധികൾക്കു കഴിയുന്നുള്ളൂ. സർക്കാർ ചെലവിൽ മുന്തിയ കാറിൽ മലർന്നുകിടക്കുന്നവർ നടക്കാത്ത പദ്ധതിയെക്കുറിച്ച് പറഞ്ഞാലൊന്നും പട്ടികൾ കടിക്കാതിരിക്കില്ല. വേണ്ടത് പ്രശ്നപരിഹാരമാണ്.
തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യം കരിച്ച ശേഷം പിടിച്ച സ്ഥലത്തു തന്നെ കൊണ്ടു വിടുന്ന പദ്ധതി കൊണ്ടൊന്നും പേപ്പട്ടികളുടെ കടി കുറയില്ലെന്നാണ് അനുഭവം. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതിയായി. ജനങ്ങളെ കടിച്ചുകൊല്ലുന്ന തെരുവുനായ്ക്കളുടെ കാര്യത്തിൽ ജനപ്രതിനിധികളും നിയമപാലകരുമെല്ലാം നായപ്രേമികൾക്കൊപ്പം നിൽക്കുകയാണ്. കോട്ടയത്തെ കുറെ തെരുവ് നായ്ക്കളെ യൂത്ത് ഫ്രണ്ട് നേതാവായിരുന്നപ്പോൾ സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കൊന്ന് നഗരസഭാ കവാടത്തിന് മുന്നിൽ കെട്ടിതൂക്കിയിരുന്നു. വാർത്താ പ്രാധാന്യം നേടിയ സംഭവത്തിൽ പ്രതികളായവരെയെല്ലാം അടുത്ത നാളിൽ കോടതി വിട്ടയച്ചിരുന്നു. ജനപ്രതിനിധികൾക്ക് ധൈര്യമില്ലെങ്കിൽ പേപിടിച്ച നായ്ക്കളെ കൊല്ലുന്ന നാട്ടുകാർക്ക് നിയമ സംരക്ഷണം നൽകണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.
പേപ്പട്ടി കടിച്ചാൽ സമയത്ത് കുത്തിവയ്പ്പ് എടുക്കണം. മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും മാത്രമേ സൗജന്യ മരുന്നുള്ളൂ. സ്വകാര്യ ആശുപത്രികളിലെങ്കിൽ ഒരു കുത്തിവയ്പ്പിന് അഞ്ചക്കതുക അഡ്വാൻസ് അടക്കണം. കൊവിഡിന് ബൂസ്റ്റർ ഡോസ് വരെ എടുപ്പിക്കുന്ന സാഹചര്യത്തിൽ പേപ്പട്ടി കടിച്ചാലും പേ ബാധിക്കാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പ് മുഴുവൻ നാട്ടുകാരെക്കൊണ്ടും മുൻകൂർ എടുപ്പിക്കാനുള്ള തീവ്രയത്ന പരിപാടി സർക്കാർ ആരംഭിക്കേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |