പാലക്കാട്: ഒന്നാംവിള കൊയ്ത്ത് ആരംഭിക്കാനിരിക്കെ നെല്ല് സംഭരണ മുന്നൊരുക്കങ്ങളിലെ കാലതാമസം ജില്ലയിലെ കർഷകരെ ആശങ്കയിലാക്കുന്നു. ആലത്തൂർ താലൂക്കുകളിൽ പലയിടത്തും വയലുകൾ വിളഞ്ഞു തുടങ്ങിയതായി കർഷകർ പറയുന്നു.നിലവിൽ നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. തുടർ പ്രവർത്തനം വൈകിയാൽ പതിവുപോലെ ഇത്തവണയും കർഷകർ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവരും.
സംസ്ഥാനത്ത് വിളയുന്ന നെല്ലിന്റെ 40 ശതമാനവും പാലക്കാട് നിന്നാണ്. കഴിഞ്ഞ സീസണിൽ സപ്ലൈകോ ആകെ സംഭരിച്ച നെല്ലിന്റെ 46 ശതമാനവും ജില്ലയിൽ നിന്നായിരുന്നു. ഓരോ സീസണിലും നെല്ലു സംഭരണ സമയത്ത് സർക്കാരുമായി വിലപേശി മില്ലുടമകൾ ലാഭം കൊയ്യുകയാണെന്നാണ് പരക്കെ ആക്ഷേപം. കാർഷികമേഖലയെ പരിപോഷിപ്പിക്കാനായി സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ച കാരണം കർഷകർക്ക് അവയുടെ ഗുണം ലഭിക്കുന്നില്ല. ഈ സീസണിൽ ഇതുവരെ 34000 ഓളം കർഷകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആലത്തൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 15000ഓളം കർഷകർ രജിസ്ട്രേഷൻ പൂർത്തിയാക്കി. കുറവ് ഒറ്റപ്പാലം താലൂക്കിലും. ആഗസ്റ്റ് ഒന്നുമുതൽ സെപ്തംബർ 15 വരെയാണ് അപേക്ഷ സമയം.
ഉറപ്പ് പാലിച്ചില്ലെങ്കിൽ വിട്ടുനിൽക്കുമെന്ന് മില്ലുകാർ
52 സ്വകാര്യ മില്ലുകളാണ് ജില്ലയിൽ സപ്ലൈകോയ്ക്ക് വേണ്ടി കർഷകരിൽ നിന്ന് നെല്ലുസംഭരിച്ച് അരിയാക്കി തിരികെ എത്തിക്കുന്നത്. സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മില്ലുകൾ നാമമാത്രമാണുള്ളത്. ഓരോ സീസണിലും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിവിധ പരാതികൾ ഉയരാറുണ്ട്. മില്ലുടമകളും സപ്ലൈകോയും തമ്മിലുള്ള പ്രശ്നം ഇനിയും ഒത്തുതീർന്നിട്ടല്ല. സ്വകാര്യ മില്ലുടമകൾക്ക് സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ ഈ സീസണിൽ സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മില്ലുടമകളുടെ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
കിട്ടാനുള്ളത് 20 കോടിയെന്ന്
2018-ലെ പ്രളയത്തിൽ നഷ്ടം സംഭവിച്ച അരിയുടെയും നെല്ലിന്റെയും തടഞ്ഞുവെച്ച കൈകാര്യ ചെലവിൽ ഏകദേശം 20 കോടി രൂപയാണ് ഈ വകയിൽ മില്ലുകൾക്ക് കിട്ടാനുള്ളത്. 2021 ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കമെന്ന് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും അറിയിച്ചെങ്കിലും ഇതുവരെയും തീരുമാനമായില്ലെന്ന് മില്ലുടമകൾ പറഞ്ഞു. ഔട്ട് ടേൺ റേഷ്യോ സംബന്ധിച്ച പ്രശ്നവും കൈകാര്യ ചെലവ് ഒരു ക്വിന്റൽ നെല്ലിന് 214 രൂപയിൽനിന്ന് 272 രൂപയാക്കി വർദ്ധിപ്പിച്ചതും ഇതുവരെ നടപ്പായിട്ടില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ഓരോ സീസണിലും കൃഷിവകുപ്പിലെ ജീവനക്കാരെയാണ് ജോലി ക്രമീകരണത്തിലൂടെ സപ്ലൈകോ പാഡി വിഭാഗത്തിൽ നിയമിക്കുന്നത്. സെപ്തംബറിൽ പടിഞ്ഞാറൻ മേഖലകളിൽ കൊയ്ത്ത് ആരംഭിക്കും. അതിന് മുമ്പ് മില്ലുടമകളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കർഷകർ കൊയ്തെടുത്ത നെല്ല് തുച്ഛവിലയ്ക്ക് ഓപ്പൺ മാർക്കറ്റിൽ കൊടുക്കാൻ നിർബന്ധതിരാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |