ഗുവാഹത്തി : അപ്പോയ്മെന്റ് എടുക്കാത്തതിനാൽ പരിശോധിക്കില്ലെന്ന് അറിയിച്ച ഡോക്ടറെ ആക്രമിച്ച മകൾക്ക് വേണ്ടി മിസോറം മുഖ്യമന്ത്രി സോറംതംഗ പരസ്യമായി മാപ്പ് അപേക്ഷിച്ചു.
തന്റെ മകൾ മിലാരി ചാങ് തെ ഡോക്ടറെ ആക്രമിക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിഷേധം ശക്തമായിരുന്നു.
തുടർന്നാണ് ഇൻസ്റ്റഗ്രാമിൽ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി ക്ഷമാപണം നടത്തിയത്.
ഐസ്വാളിലെ ക്ളിനിക്കിൽ പരിശോധനയ്ക്കുള്ള അനുമതി മുൻകൂട്ടി വാങ്ങാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ മകൾ മിലാരി ചാങ് തെയെ കാണാൻ ഡെർമറ്റോളജിസ്റ്റ് വിസ്സമതിച്ചത്.
ഇതിൽ രോഷാകുലയായ മിലാരി ഡോക്ടറുടെ നേർക്ക് പാഞ്ഞെത്തി അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നതും മറ്റുള്ളവർ അവരെ പിടിച്ചുമാറ്റുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായ ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വലിയ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മിസോറം യൂണിറ്റ് പ്രതിഷേധിക്കുകയും ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിക്കുകയും ചെയ്തു. തുടർന്ന് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മാപ്പ് അഭ്യർത്ഥിക്കുകയായിരുന്നു മുഖ്യമന്ത്രി. മകളെ ഒരു രീതിയിലും ന്യായീകരിക്കില്ലെന്നും മകളുടെ തെറ്റായ പ്രവൃത്തിക്ക് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |