നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മിനി സ്റ്റേഡിയം നിർമ്മാണം പാതിവഴിയിൽ നിലച്ചു. അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തിയ സ്കൂളിൽ കഴിഞ്ഞ ഒരു വർഷം മുൻപ് ആരംഭിച്ച 200 മീറ്റർ ട്രാക്കുള്ള മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നിലച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ കെ. ആൻസലൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിന്റെ ഗ്രൗണ്ട് നിർമ്മാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയെങ്കിലും പിന്നീടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി. സ്കൂളിലെ ഗ്രൗണ്ടിന് മദ്ധ്യത്തിൽ സ്ഥാപിച്ചിരുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം ഹൈസ്കൂൾ വിഭാഗത്തിന്റെ ഗ്രൗണ്ടിലേയ്ക്ക് മാറ്റിയാണ് സ്കൂളിന് വിശാലമായ കളിക്കളമടങ്ങുന്ന സ്റ്റേഡിയം യാഥാർത്ഥ്യമാക്കാനുള്ള പദ്ധതി തുടങ്ങിയത്. കളിസ്ഥലത്തിന്റെ ലെവലിംഗ് പൂർത്തിയായതിനെ തുടർന്ന് എം.എൽ.എ യടക്കമുള്ള ഉദ്യോഗസ്ഥരെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർന്ന് പ്രവർത്തനങ്ങളെകുറിച്ച് ചർച്ച നടത്തിയെങ്കിലും തുടർപ്രവർത്തനങ്ങൾ നീണ്ടുപോവുകയായിരുന്നു.
നിർമ്മാണം വൈകുന്നു
6.20 കോടി രൂപ ചെലവിലാണ് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയർത്തിയത്. ഇതിന്റെ ഭാഗമായി സ്കൂളിൽ ഇരുനില ഹയർ സെക്കൻഡറി ബ്ലോക്കും അടുക്കള, ഭക്ഷണമുറി, അമിനിറ്റി സെന്റർ, സ്പോർട്സ് സ്റ്റാർ കലാമത്സര ഹാൾ എന്നിവ നിർമ്മിച്ചിരുന്നു. 5 കോടി രൂപ കിഫ്ബിയും 1.20 കോടി രൂപ എം.എൽ.എ ഫണ്ടും വിനിയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. തുടർന്നാണ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയത്തിന്റെ തുടർനിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായത്. മിനി സ്റ്റേഡിയവും ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്നും 5ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കുളള രണ്ടാം ഘട്ട ടെൻണ്ടർ വിളിക്കാത്തതാണ് നിർമ്മാണം വൈകുന്നതിനിടയാക്കുന്നതെന്നാണ് ആക്ഷേപം.
അപകടകരമായി മതിൽ
സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുഉയർത്തിയെങ്കിലും അപകടഭീഷണിയിലായ സ്കൂളിന്റെ ചുറ്റുമതിൽ നവീകരണത്തിന് അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടില്ല. കഴിഞ്ഞ മഴക്കാലത്ത് മതിലിടിഞ്ഞ് ചെളിയും വെള്ളവുംമൊഴുകി എസ്.എൻ.ഡി.പി യൂണിയൻ കെട്ടിടവും പരിസരവും ചെളിക്കെട്ടായി മാറിയിരുന്നു. നെയ്യാറ്റിൻകര ടി.ബി ജംഗ്ഷന് സമീപം എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ്, ഗുരുമന്ദിരം, കെ.എസ്.എഫ്.ഇ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എന്നീ ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ പിറകുവശത്തെ മതിലിടിഞ്ഞാണ് ചെളിയും വെള്ളവും കെട്ടിടത്തിലേക്ക് കുത്തിയൊലിച്ചിറങ്ങിയത്.
പുതിയ ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് തറ നിരപ്പാക്കിയപ്പോൾ മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാത്തതാണ് മതിൽ ഇത്തരത്തിൽ തകരാനിടയായതെന്നാണ് ആരോപണം. സ്റ്റേഡിയം നിർമ്മാണം പൂർത്തിയാകുന്നതോടെ ചുറ്റുമതിൽ നവീകരണവും നടത്തുമെന്ന പ്രതീക്ഷയിലാണ് സമീപവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |