SignIn
Kerala Kaumudi Online
Thursday, 25 April 2024 7.10 PM IST

പിണങ്ങണ്ട: ഗവർണർക്കെതിരായ നീക്കം ചുരുട്ടിക്കെട്ടി, സഭയിൽ വരില്ല സർവകലാശാല ബിൽ

arif-and-pinarayi-

തിരുവനന്തപുരം: ചാൻസലറുടെ അധികാരം കവരാനുള്ള നീക്കത്തിൽ ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബന്ധുനിയമനം എന്ന മർമ്മത്തിൽ കുത്തിയതോടെ,​ വിവാദ സർവകലാശാലാ ഭേദഗതി ബിൽ ഇന്നു തുടങ്ങുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിൻമാറി. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഇതേ നിലപാടാണ് സ്വീകരിച്ചത്. ബിൽ മാറ്റി വയ്‌ക്കുമെന്ന് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം,​ ലോകായുക്ത ഭേദഗതി ബില്ലിൽ ഇടഞ്ഞ സി. പി. ഐയുമായി ഇന്നലെ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ തീരുമാനം ആയില്ലെങ്കിലും അപ്പീൽ അധികാരിയായി പ്രത്യേക സമിതി വേണമെന്ന അവരുടെ നിർദ്ദേശം പരിഗണിക്കുമെന്നാണ് സൂചന.

ഗവർണറുമായുള്ള ഏറ്റുമുട്ടൽ നിയമപരമായി സർക്കാരിന് ഗുണകരമാവില്ലെന്ന ഉപദേശത്തെ തുടർന്നാണ് സർവകലാശാല ഭേദഗതി ബിൽ മാറ്റിവച്ചത്.

വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അംഗസംഖ്യ ഉയർത്തി ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെയാണ് ഗവർണർ കൊമ്പുകുലുക്കിയത്. കേരള സർവകലാശാല സെനറ്റ് ഗവർണക്കെതിരെ പ്രമേയം പാസാക്കിയത് എരിതീയിൽ എണ്ണ ഒഴിച്ചതുപോലായി. സർക്കാരിനെ തിരിച്ച് പ്രഹരിക്കാൻ സർവകലാശാലകളിലെ സി. പി. എമ്മിന്റെ ബന്ധു നിയമനങ്ങളും ഫണ്ട് വിനിയോഗവും പിടികൂടാനുള്ള നീക്കം ഗവർണർ തുടങ്ങി. ഇതോടെയാണ് ഏറ്റുമുട്ടലിൽ നിന്ന് സർക്കാർ പിന്നാക്കം പോയത്.

എന്നാൽ,​ ഗവർണറുടെ നടപടികൾ നിഷേധാത്മകമെന്ന് വിലയിരുത്തിയ സി. പി. എം രാഷ്ട്രീയ പോരാട്ടം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. കണ്ണൂർ, കേരള സർവകലാശാലകൾക്കെതിരായ ഗവർണറുടെ കടുത്ത നിലപാടുകളെ അതേ നാണയത്തിൽ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം.

 ലോകായുക്ത: അഞ്ചംഗ സമിതിക്ക് സി. പി. ഐ

ലോകായുക്ത ഭേദഗതി ബില്ലിനോട് അതേ നിലയിൽ യോജിക്കാനാവില്ലെന്ന് സി. പി. ഐ ഉഭയകക്ഷി ചർച്ചയിൽ വ്യക്തമാക്കി.ലോകായുക്ത വിധി അന്തിമമെന്ന വ്യവസ്ഥ മാറ്റി മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവർക്ക് തുടർവാദം കേട്ട് തീർപ്പുണ്ടാക്കാമെന്നാണ് ഭേദഗതി. അതിനു പകരം മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും റവന്യൂ,​ നിയമ മന്ത്രിമാരും ഉൾപ്പെടുന്ന അഞ്ചംഗ പ്രത്യേക സമിതി അപ്പീൽ അധികാരിയാവണമെന്നാണ് സി. പി. ഐ നിർദ്ദേശിച്ചത്. ഇന്നലെ രാവിലെ സി. പി. ഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഈ നിർദ്ദേശം ചർച്ച ചെയ്ത് അംഗീകരിച്ചിരുന്നു. ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പൊന്നും നൽകിയില്ല. സമിതിയുടെ പ്രായോഗികത പരിശോധിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി. ഐയുടെ നിർദ്ദേശം ഔദ്യോഗിക ഭേദഗതിയായി അംഗീകരിച്ച് ലോകായുക്ത ബില്ലിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ,​ വ്യവസായ മന്ത്രി പി.രാജീവ്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവൻ എന്നിവരാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ എന്നിവരുമായി എ.കെ.ജി സെന്ററിൽ ചർച്ച നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIF AND PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.