ട്രിപോളി:വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയിലെ സിർത്ത് നഗരത്തിൽ ഐസിസിന് വേണ്ടി മലയാളി യുവാവ് ചാവേർ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഐസിസ് മുഖപത്രമായ 'വോയിസ് ഒഫ് ഖൊറാസനി'ലെ ലേഖനത്തിലാണ് കേരളത്തിൽ നിന്നുള്ള യുവാവ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം വെളിപ്പെടുത്തിയത്.
' ആഫ്രിക്കയിൽ കൊല്ലപ്പെടുന്ന ആദ്യ ഇന്ത്യൻ രക്തസാക്ഷി "എന്നാണ് യുവാവിനെ ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്.
അതേസമയം, സിർത്തിലെ ആക്രമണം എന്ന് നടന്നെന്നോ കൊല്ലപ്പെട്ട യുവാവിന്റെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല.
'അബു ബക്കർ അൽ - ഹിന്ദി " എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ കേരളത്തിലെ ക്രിസ്ത്യൻ കുടുംബാംഗമാണെന്നും മാതാപിതാക്കളുടെ ഒറ്റമകനാണെന്നും സഹോദരങ്ങളും ബന്ധുക്കളും എൻജിനിയർമാരാണെന്നും ലേഖനത്തിൽ പറയുന്നു.
ബംഗളൂരുവിൽ എൻജിനിയറായിരുന്ന ഇയാൾ പിന്നീട് ഗൾഫിലെത്തി. അവിടെ വച്ച് ഐസിസ് ആശയങ്ങളിൽ ആകൃഷ്ടനാവുകയും ഇന്റർനെറ്റിലൂടെ ഐസിസ് ബന്ധമുള്ളവരുമായി സൗഹൃദമുണ്ടാക്കുകയുമായിരുന്നു.
ഐസിസിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് മതംമാറിയ ഇയാളോട് യെമൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സംഘടന നിർദ്ദേശിച്ചു. യെമനിലേക്ക് എത്താനാകാതെ വന്നതോടെ മടങ്ങിപ്പോകാൻ സംഘടന ആവശ്യപ്പെട്ടു. നാട്ടിലെത്തിയപ്പോൾ ലിബിയയിലേക്ക് പോകാൻ ഐസിസ് നിർദ്ദേശിച്ചു. ജോലിക്കെന്ന് പറഞ്ഞ് ഇയാൾ നാടുവിട്ടു.
ലിബിയയിൽ പരിശീലനം നേടിയ ഇയാൾ ചാവേർ ആക്രമണത്തിന് സ്വയം സന്നദ്ധത അറിയിച്ച് എത്തിയെന്നും ലേഖനത്തിൽ പറയുന്നു.
2015 - 2016ലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് സംശയം. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. നേരത്തെ സുരക്ഷാ ഏജൻസികൾക്ക് ഇയാളെ സംബന്ധിച്ച വിവരം ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |