കൊല്ലം: കൊറിയർ സർവീസിലൂടെ എത്തിയ മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. ഒരാൾ ഓടിരക്ഷപ്പെട്ടു. ചവറ പുത്തൻ തെരുവ് സ്വദേശി നന്ദു (22), ആശ്രാമം സ്വദേശി അനന്ത വിഷ്ണു (23, ജാക്ക്) എന്നിവരാണ് പിടിയിലായത്. ഏകദേശം 15 ഗ്രാം തൂക്കമുള്ള എം.ഡി.എം.എയാണ് പിടികൂടിയത്. ഒരു ഗ്രാമിന് വിപണിയിൽ അയ്യായിരം രൂപയാണ് വില.
ആശ്രാമം ചേക്കോട്ട് ജംഗ്ഷനിലെ കൊറിയർ ഏജൻസിയിലാണ് നന്ദു, പുത്തൻവീട്, ആശ്രാമം എന്ന വിലാസത്തിലേക്ക് പാഴ്സലെത്തിയത്. ബന്ധപ്പെടേണ്ട മൊബൈൽ നമ്പരും കുറിച്ചിരുന്നു, ബംഗളൂരുവിലെ ഭട്ടാരഹള്ളിയിൽ നിന്ന് ആദർശ് എന്നയാളാണ് പാഴ്സൽ അയച്ചിരിക്കുന്നത്. സംശയം തോന്നിയ ജീവനക്കാർ എക്സൈസിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നാണെന്ന് തിരിച്ചറിഞ്ഞത്.
പായ്ക്കറ്റിന് മുകളിൽ രേഖപ്പെടുത്തിയിരുന്ന നമ്പറിൽ വിളിച്ച് പാഴ്സൽ സ്വീകരിക്കാനെത്തണമെന്ന് അറിയിച്ചതിനെ തുടർന്ന് മൂന്ന് യുവാക്കൾ എത്തുകയും എക്സൈസ് സാന്നിദ്ധ്യം മനസിലാക്കി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് ഇവരിൽ രണ്ടുപേർ പിടിയിലായത്. ഇതിൽ നന്ദു എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്.
ഡെപ്യൂട്ടി കമ്മിഷണർ ബി.സുരേഷ് കുമാർ, അസി. ഡെപ്യൂട്ടി കമ്മിഷണർ റോബർട്ട്, ഇൻസ്പെക്ടർ ഡി. വിഷ്ണു, സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ മനോജ് ലാൽ, പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ്, മുഹമ്മദ് കാഹിൽ, അജീഷ് ബാബു, ബിനു ലാൽ, ബിന്ദുലേഖ എന്നിവരാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |