കണ്ണൂർ: നഗ്നനായി നടന്ന് കണ്ണൂർ നഗരപ്രദേശങ്ങളിൽ മോഷണം പതിവാക്കിയ മോഷ്ടാവ് ഒടുവിൽ പൊലീസ് പിടിയിലായി.തമിഴ്നാട് നീലഗിരി ഗൂഡല്ലൂർ ബിദർകാട് സ്വദേശിയും വയനാട്ടിൽ താമസക്കാരനുമായ അബ്ദുൾ റഹ്മാന്റെ മകൻ അബ്ദുൾ കബീർ എന്ന വാട്ടർ മീറ്റർ കബീറിനെയാണ് (56) എ.സി.പി ടി.കെ രത്നകുമാർ, കണ്ണൂർ ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ.ബിനു മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഘം പിടികൂടിയത്.
നഗരത്തിൽ മോഷണം നടത്താനുള്ള ലക്ഷ്യത്തോടെ ഇന്നലെ ഉച്ചയ്ക്ക് കണ്ണൂർ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് ഈയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പൂർണനഗ്നനായി മോഷണത്തിന് ഇറങ്ങിയ അബ്ദുൾ കബീറിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.കണ്ണൂർ ടൗൺ പരിസരം, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരങ്ങളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഈയാൾ മോഷണം നടത്തിയിരുന്നു.
പൂർണ്ണ നഗ്നനായി എത്തുന്ന ഈയാൾ ആദ്യം വാതിലിൽ മുട്ടുകയാണ് പതിവ്. ആരെങ്കിലും വാതിൽ തുറന്നാൽ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. വാതിൽ തുറന്നില്ലെങ്കിൽ ആ വീട്ടിൽ കയറും. ഇതാണ് കബീറിന്റെ മോഷണ രീതി.
പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോൾ ഇയാൾ മുഖത്തെ മറുക് ഓപ്പറേറ്റ് ചെയ്തിരുന്നു. കണ്ണൂർ നഗരത്തിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ആയിരത്തോളം സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഈയാളാണ് മോഷ്ടാവെന്ന് പൊലീസിന് മനസിലായത്. ആരും പിടികൂടാതിരിക്കാനും ആളുകളെ ഭയപ്പെടുത്താനുമാണ് നഗ്നനായി ഇറങ്ങുതെന്ന് ഈയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വാട്ടർമീറ്റർ മോഷ്ടിച്ച് കുപ്രസിദ്ധി
വാട്ടർ മീറ്റർ മോഷണത്തിലൂടെ വാട്ടർ മീറ്റർ കബീറെന്ന ഇരട്ടപ്പേരും ഈയാൾക്ക് വീണിരുന്നു. മേലെ ചൊവ്വ വാട്ടർ ടാങ്ക് പരിസരത്തുള്ള വീട്ടിൽ മോഷണത്തിനായി കയറിയപ്പോൾ ചെരുപ്പ് കണ്ടെത്തിയതാണ് കേസിൽ തുമ്പായത്. ഇവിടെ താൻ മോഷ്ടിക്കാൻ കയറിയെന്നു ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. താഴെചൊവ്വ,താണ ധനലക്ഷ്മി ആശുപത്രി, ബിഷപ്പ് ഹൗസ് പരിസരങ്ങളിലെ വീടുകളിലും മോഷണം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |