തൃപ്രയാർ: തളിക്കുളത്ത് അമ്മായിഅച്ഛനെയും ഭാര്യയെയും മരുമകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. നമ്പിക്കടവ് ദിക്ർ പള്ളിക്ക് സമീപം അരവശ്ശേരി നുറുദ്ദീൻ (56), മകൾ അഷിത (24) എന്നിവർക്കാണ് വെട്ടേറ്റത്. അഷിതയുടെ ഭർത്താവ് കാട്ടൂർ സ്വദേശിയായ ആഷിഫാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.
ശനിയാഴ്ച വൈകീട്ട് 6.45 ഓടെയാണ് സംഭവം. ഏറെ നാളായി അഷിതയും ആരിഫും പിരിഞ്ഞ് നിൽക്കുകയായിരുന്നു. അഷിതയുടെ പ്രസവം കഴിഞ്ഞിട്ട് 18 ദിവസം മാത്രമേ ആയിട്ടുള്ളൂ. കുഞ്ഞിനെ കാണാൻ വേണ്ടിയെന്ന നിലയിലാണ് ബന്ധുക്കളോടൊപ്പം ഇയാൾ നൂറുദ്ദീന്റെ വീട്ടിലെത്തിയത്. കൈയ്യിൽ കരുതിയിരുന്ന ബാഗിൽ വാൾ ഒളിപ്പിച്ചുവച്ചാണ് ഇയാൾ വന്നതെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. വീട്ടിനകത്തുവച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്.
അഷിതയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയതായിരുന്നു മത്സ്യത്തൊഴിലാളിയായ നൂറുദ്ദീൻ. നൂറുദ്ദീന് തലയ്ക്കാണ് പരിക്കേറ്റത്. അക്രമത്തിൽ അഷിതയുടെ ഒരു കൈക്ക് ഗുരുതരമായ പരിക്കുണ്ട്. ഇരുവരെയും തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: സലീഷ് എൻ. ശങ്കർ, എസ്.എച്ച്.ഒ: സുശാന്ത്, വാടാനപ്പിള്ളി എസ്.ഐ: വിവേക് നാരായണൻ എന്നിവർ സ്ഥലത്തെത്തി. അക്രമത്തിനു ശേഷം ഓടിരക്ഷപ്പെട്ട പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |