കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ആർ.സി.സിയുടെ കാൻസർ കെയർ സെന്ററിൽ റേഡിയേഷൻ ഓങ്കോളജി സെന്റർ വരുന്നു. സെന്റർ യാഥാർത്ഥ്യമാകുന്നതോടെ കൊല്ലത്തിന് പുറമേ ആലപ്പുഴ അടക്കമുള്ള സമീപ ജില്ലകളിലുള്ളവർക്കും റേഡിയേഷനായി തിരുവനന്തപുരം ആർ.സി.സിയിലേക്കുള്ള യാത്ര ഒഴിവാകും.
രോഗിയുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളെ ബാധിക്കാതെ കാൻസർ ബാധിത കോശങ്ങൾ മാത്രം നശിപ്പിക്കുന്ന ചികിത്സയാണ് റേഡിയേഷൻ തെറാപ്പി അഥവാ റേഡിയേഷൻ ഓങ്കോളജി. രോഗമില്ലാത്ത കോശങ്ങൾക്ക് നാശം സംഭവിക്കാതിരിക്കാൻ നിലയിൽ റേഡിയേഷൻ തെറാപ്പി കൂടുതൽ സമയമെടുത്താണ് ചെയ്യുന്നത്. അതുകൊണ്ട് ഒരുപാട് തവണ ആശുപത്രിയിൽ പോകേണ്ടി വരും. തിരുവനന്തപുരം ആർ.സി.സിയിൽ രോഗികളുടെ തിരക്ക് ഓരോ റേഡിയേഷനും തമ്മിലുള്ള കാലപരിധി വർദ്ധിപ്പിക്കുന്നതിന് തടസമാണ്. നീണ്ടകരയിൽ പുതിയ സെന്റർ വരുന്നത് ഈ പ്രശ്നത്തിനും പരിഹാരമാകും.
പുതിയ കെട്ടിടം നിർമ്മിക്കും
ഓങ്കോളജി സെന്ററിനായി പുതിയ കെട്ടിടം നിർമ്മിക്കും. ഇതിനായി താലൂക്ക് ആശുപത്രി പരിസരത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം ആരോഗ്യ വകുപ്പ് ഡയറക്ടറിൽ നിലനിറുത്തി ആർ.സി.സിക്ക് ഉപയോഗാനുമതി നൽകും. ഇതുസംബന്ധിച്ച് ആർ.എസ്.സി ഡയറക്ടറും ആരോഗ്യവകുപ്പ് ഡയറക്ടറും തമ്മിൽ ധാരണാപത്രം ഒപ്പിടും. നിലവിൽ നീണ്ടകര കാൻസർ കെയർ സെന്ററിൽ കാൻസർ ബാധിതരുടെ വേദന അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പാലിയേറ്റീവ് ചികിത്സയവും കീമോയുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |