കൊച്ചി: ഓൺലൈൻ വായ്പാ കെണിയിൽ വീഴ്ത്തി പണം തട്ടുന്ന സംഘങ്ങൾ കേരളത്തിലെ സഹകരണ ബാങ്കുകളുടെ പേരിലും കെണിയൊരുക്കി. വയനാട് മാനന്തവാടി കാർഷിക സർവീസ് സഹകരണ ബാങ്കിന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം.
ഈടില്ലാതെ 5000 മുതൽ 28000 വരെ രൂപ ഞൊടിയിടയിൽ ലോൺ നൽകുമെന്നാണ് എസ്. എം. എസ് സന്ദേശം.
സന്ദേശം ലഭിച്ച കൊല്ലം സ്വദേശി ബന്ധപ്പെട്ടപ്പോഴാണ് ബാങ്കുകാർ അറിയുന്നത്. ഇത്തരമൊരു പദ്ധതി ഇല്ലെന്നും ആരും തട്ടിപ്പിൽ വീഴരുതെന്നും ബാങ്ക് മാനേജിംഗ് ഡയറക്ടർ എം. മനോജ് കുമാർ കേരളകൗമുദിയോട് പറഞ്ഞു. വയനാടൊഴികെ മറ്റെല്ലാ ജില്ലകളിലും തട്ടിപ്പ് മെസേജ് പ്രചരിക്കുന്നുണ്ട്. ബാങ്ക് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വ്യാപകമായ പരാതികളെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നിരവധി ലോൺ ആപ്പുകൾ നീക്കിയിരുന്നു. പിന്നാലെയാണ് സൈബർ തട്ടിപ്പുകാർ സഹകരണ ബാങ്കിന്റെ വേഷത്തിൽ രംഗത്തിറങ്ങിയത്. സഹകരണ ബാങ്കുകൾ കേരളത്തിൽ സുപരിചിതമായതിനാൽ സംശയിക്കാതെ ലിങ്ക് തുറക്കുമെന്ന് അറിയാവുന്നവരാണ് ഈ തന്ത്രത്തിന് പിന്നിൽ. അതിനാൽ മലയാളികൾക്കും പങ്കുണ്ടാകാമെന്ന സംശയം ബലപ്പെടുകയാണ്.
തട്ടിപ്പ് രീതി
മെസേജിലെ ലിങ്ക് തുറന്നാൽ സ്വയം ചൈനീസ് സെർവറിലേക്ക് കണക്ട് ആവും. ലോൺ ആപ്പ് തനിയെ ഡൗൺലോഡാവും. ഫോണിലെ വിവരങ്ങളും ഫോട്ടോകളും അടക്കം ചോർത്തും. വൻതുക വായ്പ എടുത്തെന്ന് രേഖ ചമയ്ക്കും. കുറച്ചു മാസങ്ങൾ കഴിയുമ്പോൾ, വായ്പ തിരിച്ചടയ്ക്കണമെന്ന് കാട്ടി ഭീഷണി സന്ദേശങ്ങൾ വരും. മോർഫ് ചെയ്ത വീഡിയോയും ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നതാണ് രീതി.
`പ്രതിദിനം രണ്ട് ലക്ഷം എസ്.എം.എസ് എങ്കിലും ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്. സഹകരണ ബാങ്കുകൾക്ക് പുറമേ നിരവധി സ്ഥാപനങ്ങളുടെ പേരിലും എസ്.എം.എസുകൾ പ്രചരിക്കുന്നുണ്ട്'
-നന്ദകിഷോർ
സി.ഇ.ഒ, ടെക്നിസാക്ട്
സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |