തിരുവനന്തപുരം: സ്വർണകടത്തുക്കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബീകോം സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയയാൾ അറസ്റ്റിൽ. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ ജോലി ലഭിക്കുന്നതിനായി സ്വപ്ന ഹാജരാക്കിയത് മുംബയ് ബാബാ സാഹിബ് സർവകലാശാലയിൽ നിന്നുള്ള വ്യാജ ബീകോം സർട്ടിഫിക്കറ്റാണെന്നാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അമൃത്സർ സ്വദേശി സച്ചിൻദാസാണ് അറസ്റ്റിലായത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പഞ്ചാബിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് രണ്ട‌് വർഷത്തിന് ശേഷമാണ് പ്രതിയുടെ അറസ്റ്റുണ്ടാവുന്നത്. 2009 മുതൽ 2011 വരെയുള്ള കാലയളവിൽ സ്വപ്ന പഠനം പൂർത്തിയാക്കിയെന്നാണ് സർട്ടിഫിക്കറ്റിൽ പറയുന്നത്. ഒരു ലക്ഷം രൂപ മുടക്കി പഞ്ചാബിൽ നിന്ന് വാങ്ങിയ സർട്ടിഫിക്കറ്റാണ് ഇതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
മൂന്നേകാൽ ലക്ഷത്തോളം രൂപയുടെ മാസശമ്പളത്തിലാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത്. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണ അറിവോടെതന്നെയാണ് എം ശിവശങ്കർ നിയമിച്ചതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ജോലിക്കായി അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |