കോട്ടയം. ജില്ലയുടെ വിവിധ മേഖലകളിൽ തെരുവ് നായ ആക്രമണം ദിനംപ്രതി വർദ്ധിക്കുമ്പോഴും പ്രജനന നിയന്ത്രണ കേന്ദ്രം നോക്കുകുത്തിയാകുന്നു. കോട്ടയം നഗരമദ്ധ്യത്തിൽ കോടിമത പച്ചക്കറി മാർക്കറ്റിന് സമീപം നഗരസഭയുടെ കീഴിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രമാണ് വർഷങ്ങളായി പൂട്ടിക്കിടക്കുന്നത്. ഇതിനു മുൻപിൽ സമീപത്തെ അജൈവ മാലിന്യ സംസ്‌കരണ യൂണിറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കയാണ്. നഗരത്തിൽ തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനുമാണ് അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി ) പദ്ധതി ആവിഷ്‌കരിച്ചത്. എന്നാൽ, പദ്ധതി കടലാസിൽ ഒതുങ്ങിയ നിലയിലാണ്. 2020 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കേന്ദ്രം ഉദ്ഘാടനം ചെയ്‌തെങ്കിലും നാളിതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല.
ഇടറോഡുകൾ, മാർക്കറ്റ് റോഡുകൾ, സ്റ്റാൻഡുകൾ, പമ്പുകൾ തുടങ്ങി നഗര ഗ്രാമവ്യത്യാസമില്ലാതെ നിരത്തുകൾ കീഴടക്കുകയാണ് തെരുവ് നായ്ക്കൾ. ചെറു സംഘങ്ങളായാണ് തെരുവ് നായ്ക്കൾ കാണപ്പെടുന്നത്. പകലും രാത്രിയും കൂട്ടമായി എത്തിയാണ് ആക്രമണം. തിരുവാതുക്കൽ, കല്ലുപുരയ്ക്കൽ, കാരാപ്പുഴ, വൈക്കം, തലയോലപ്പറമ്പ്, കറുകച്ചാൽ, പുതുപ്പള്ളി, ഗാന്ധിനഗർ, വടവാതൂർ തുടങ്ങിയ മേഖലകളിൽ നിരവധി പേർക്കാണ് കടിയേറ്റത്. പേവിഷബാധയേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിയ്ക്കുകയും ചെയ്തിരുന്നു. പൊതുനിരത്തുകളിലെ മാലിന്യങ്ങളുടെ നിക്ഷേപമാണ് തെരുവ്‌നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നതിന് ഇടയാക്കുന്നത്. വാഹനമിടിച്ച് പരിക്കേറ്റതും പ്രായമേറിയതും വീട്ടുകാർ ഉപേക്ഷിക്കുന്നതുമായ നായകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
കുടുംബശ്രീ മുഖേനയായിരുന്നു എ.ബി.സി പദ്ധതി നടന്നിരുന്നത്. തദേശസ്ഥാപനങ്ങൾ മുഖേന വന്ധ്യകരണം നടത്തണമെന്ന കോടതി ഉത്തരവിനെ തുടർന്ന് രണ്ട് വർഷമായി പദ്ധതി നിലച്ചു. നായ്ക്കളെ പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രത്തോടെയാണ് വന്ധ്യകരണം നടത്തുക. ശേഷം അതത് സ്ഥലങ്ങളിൽ നാല് ദിവസത്തിനുള്ളിൽ തിരിച്ചു വിടുന്നതാണ് രീതിയെങ്കിലും ഇത് കൃത്യമായി നടക്കുന്നില്ല. കൃത്യമായ വന്ധ്യകരണം നടക്കാത്തതും പൊതുനിരത്തിലെ ഭക്ഷണ ലഭ്യതയും നായകളുടെ വളർച്ചയ്ക്കും കുഞ്ഞുങ്ങൾ പെരുകുന്നതിനും ഇടയാക്കുന്നുവെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ പറയുന്നു.
നിയന്ത്രണ മാനദണ്ഡങ്ങൾ.
വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തുക,
പൊതു സ്ഥലങ്ങളിൽ മാലിന്യം ഇടുന്നതു തടയുക.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പദ്ധതി തയ്യാറാക്കുക.
സ്റ്റെറിലൈസേഷൻ, വാക്‌സിനേഷൻ എന്നിവ നടത്തുക.
പരിചസമ്പന്നരായ നായപിടുത്തക്കാരെ ലഭ്യമാക്കുക.
കോട്ടയം നഗരസഭ വൈസ് ചെയർമാൻ ഗോപകുമാർ പറയുന്നു.
പുതിയ ഉത്തരവ് അനുസരിച്ച്, പ്രജനന കേന്ദ്രത്തിന്റെ പ്രവർത്തനം ഏത് ഏജൻസിയ്ക്ക് വിട്ടുകൊടുക്കണമെന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് പ്രവർത്തനം വൈകാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |