തിരുവനന്തപുരം: ഏതു തരത്തിലും മത്സ്യത്തൊഴിലാളികൾക്കൊപ്പം നിൽക്കുകയെന്നതാണ് സർക്കാരിന്റെ നിലപാടെന്നും അവരുടെ പ്രശ്നങ്ങൾ അവഗണിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണ്. അതിൽ ഒരു മടിയുമില്ല. വീട് നഷ്ടപ്പെട്ടവരെ വാടക നൽകി പുനരധിവസിപ്പിക്കും.
പുനരധിവസിപ്പിക്കേണ്ടി വരുന്നവർക്കായി 2,450 കോടിയുടെ ബൃഹദ് പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ മുട്ടത്തറ, കാരോട്, ബീമാപള്ളി, കോഴിക്കോട്ടെ വെസ്റ്റ് ഹിൽ, മലപ്പുറത്തെ പൊന്നാനി, നിറമരുത്തൂർ, കാസർകോട്ടെ കോയിപ്പാടി എന്നിവിടങ്ങളിൽ ഭവനസമുച്ചയങ്ങൾ നിർമ്മിക്കും. തീരദേശത്തുള്ളവരുടെ പട്ടയ അപേക്ഷകൾ ഭൂരിഭാഗവും സി ആർ സെഡ് പരിധിയിലാണ്. പരിഹാരത്തിന് കേന്ദ്രത്തെ സമീപിച്ചു. ഇൻഷ്വറൻസ് പരിരക്ഷ അഞ്ചിൽ നിന്ന് നിന്ന് 10 ലക്ഷമാക്കി. മണ്ണെണ്ണ വിഷയം കേന്ദ്ര ഫിഷറീസ് മന്ത്രിയെക്കണ്ട് അറിയിച്ചിട്ടുണ്ട്. കടലാക്രമണം കൂടുതലുള്ള പത്ത് പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളാക്കി.
വിഴിഞ്ഞം: റിപ്പോർട്ട് നൽകുന്നു
വിഴിഞ്ഞം തുറമുഖ നിർമ്മാണം ഒരു വിധത്തിലുള്ള തീരശോഷണത്തിനും കാരണമാവുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വിദഗ്ദ്ധ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 2014ൽ കേന്ദ്രം അനുമതി നൽകിയത്. ഹരിത ട്രൈബ്യൂണൽ രൂപീകരിച്ച രണ്ട് വിദഗ്ദ്ധ സമിതികൾ ആറുമാസത്തിലൊരിക്കൽ ഇക്കാര്യം വിലയിരുത്തി ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകുന്നു.
ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തി: മുഖ്യമന്ത്രി
ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയെന്നും നിശ്ചയിച്ച റൂട്ടിലൂടെയായിരുന്നു യാത്രയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 2017 സെപ്തംബർ 26ന് രാവിലെ 10.30 നായിരുന്നു ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിലെത്തിയത്. വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നുവെന്നും മാത്യു കുഴൽ നാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. അതേസമയം ഷാർജ ഭരണാധികാരി മുഖ്യമന്ത്രിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ, കൂടിക്കാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തേയും ആഭ്യന്തര മന്ത്രാലത്തെയും അറിയിച്ചിരുന്നോ, കേന്ദ്രം കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരുന്നോ എന്നീ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. ഷാർജ ഭരണാധികാരിയുടെ സന്ദർശനം റീ റൂട്ട് ചെയ്ത് ക്ലിഫ് ഹൗസിലേക്ക് മാറ്റിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |