SignIn
Kerala Kaumudi Online
Friday, 29 March 2024 5.30 PM IST

വെറുതേ നഷ്ടമാക്കുന്ന സാദ്ധ്യായ ദിനങ്ങൾ

photo

പത്താം ക്ളാസ് പരീക്ഷാഫലം വന്ന് രണ്ടുമാസം കഴിഞ്ഞെങ്കിലും പ്ളസ് വൺ പ്രവേശനം ഇതുവരെ പൂർത്തിയായിട്ടില്ല. മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർ അടുത്ത രണ്ടുദിവസം പ്രവേശനം നേടാനിരിക്കുന്നതേയുള്ളൂ. 2.95 ലക്ഷം കുട്ടികൾക്കാണ് ഇതിനകം നടന്ന മൂന്ന് അലോട്ട്‌മെന്റുകളിലായി പ്രവേശനം ലഭിച്ചത്. ആയിരക്കണക്കിനു കുട്ടികൾ പ്രവേശനത്തിന് കാത്തുനിൽക്കുകയാണ്. കേന്ദ്രീകൃത അലോട്ട്‌മെന്റായതിനാൽ അതു മറികടന്ന് എവിടെയെങ്കിലും പ്രവേശനം ലഭിക്കാനുള്ള സാദ്ധ്യതയും നന്നേകുറവാണ്. തലവരി കൊടുത്താൽ ഒഴിവുള്ള മാനേജ്‌മെന്റ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുമായിരിക്കും. ഇത്രയും വൈകിയ സ്ഥിതിക്ക് അതിനുള്ള സാദ്ധ്യതയും കുറവാണ്. നടപടികൾ പൂർത്തിയാക്കുമ്പോഴേക്കും ഓണാവധിയാകും. ഓണാവധിക്കു ശേഷമേ ക്ളാസുകൾ തുടങ്ങാനാവൂ. ഫലത്തിൽ പ്ളസ് വൺ കുട്ടികൾക്ക് ഒരു ടേം അപ്പാടെ നഷ്ടമായെന്നർത്ഥം. അതേസമയം ഫലം പുറത്തുവന്ന് രണ്ടാഴ്ചയ്ക്കകം ക്ളാസ് തുടങ്ങിയ നിരവധി സ്വാശ്രയസ്കൂളുകൾ സംസ്ഥാനത്തുണ്ട്. പാഠഭാഗങ്ങളിൽ ഒരുഭാഗം ഇതിനകം പൂർത്തിയാക്കാൻ കഴിഞ്ഞവയും കൂട്ടത്തിലുണ്ട്.

ഏതു പരീക്ഷണവും അദ്ധ്യയന വർഷം തുടങ്ങും മുമ്പേ തന്നെ അന്തിമരൂപം നൽകി കൃത്യതയോടെ നടപ്പാക്കിയില്ലെങ്കിൽ വെള്ളത്തിലാകുന്നത് കുട്ടികളാണ്. ഏകീകൃത പ്ളസ് വൺ പ്രവേശനാശയം തുടക്കത്തിൽത്തന്നെ കല്ലുകടിയോടെയാണ് നടപ്പാക്കിയത്. കേന്ദ്ര ബോർഡ് പരീക്ഷാഫലങ്ങൾ വൈകിയതാണ് കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികളിൽ കാലതാമസം വരുത്തിയതെന്നു ന്യായീകരിച്ചേക്കാം. എന്നാൽ അതു മുന്നിൽക്കണ്ട് ഫലം വന്നയുടൻ കാര്യങ്ങൾ മുന്നോട്ടുനീക്കാൻ തടസമുണ്ടായിരുന്നില്ല. വിവരസാങ്കേതികയുടെ ഈ യുഗത്തിൽ അതിനൊന്നും അധികസമയം വേണ്ട. പതിവു ചട്ടക്കൂടുകളിൽ നിന്നു വിട്ടുപോരാനുള്ള മടികൊണ്ടു മാത്രമാണ് എല്ലാം പഴയപടി നീങ്ങുന്നത്.

അക്കാഡമിക് കലണ്ടറിനെക്കുറിച്ചും പരീക്ഷാ നടത്തിപ്പിനെക്കുറിച്ചുമൊക്കെ ധാരാളം ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകാറുണ്ട്. തീയതികൾ കുറിച്ചതനുസരിച്ച് കാര്യങ്ങൾ നടക്കണമെങ്കിൽ ശക്തമായ ഇടപെടലുകൾ അനിവാര്യമാണ്. സാദ്ധ്യായ ദിനങ്ങൾ ചുരുങ്ങിയാൽ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടാകുന്നത്. പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞാലുടൻ പ്രഗത്ഭരായ അദ്ധ്യാപകരെയും ട്യൂഷൻ സെന്ററുകളെയും തേടിപ്പോകാൻ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവർക്കു സാധിക്കും. അതുകൊണ്ട് സ്കൂളുകൾ വൈകി തുറന്നാലും അവർക്ക് പ്രശ്നമില്ല.

പത്താംക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ട് രണ്ടരമാസം കഴിഞ്ഞിട്ടും പാസ് സർട്ടിഫിക്കറ്റ് ഇതുവരെ ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഈ മാസം 30-ന് സർട്ടിഫിക്കറ്റുകൾ ഡി.ഇ.ഒ ഓഫീസുകളിൽ എത്തിക്കുമത്രേ. കുട്ടികളുടെ കൈയിലെത്താൻ പിന്നെയും ദിവസങ്ങളെടുക്കും. അപ്പോഴേക്കും ഓണാവധിയാകും. പരീക്ഷാഫലവും മാർക്ക് ലിസ്റ്റുമൊക്കെ തയ്യാറാക്കാനാവുമെങ്കിൽ പാസ് സർട്ടിഫിക്കറ്റുകൾ വൈകുന്നതിന് എന്തു ന്യായീകരണമാണുള്ളത്. കൈകൊണ്ട് എഴുതിയൊന്നുമല്ലല്ലോ ഇക്കാലത്ത് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നത്. പ്ളസ് വൺ പ്രവേശന സമയത്ത് പാസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് അറിഞ്ഞിട്ടും യഥാസമയം വിതരണം ചെയ്യാൻ കഴിയാത്തത് വലിയ വീഴ്ചയാണ്. ഈ ഡിജിറ്റൽ യുഗത്തിൽ വലിയ നാണക്കേടുമാണ്. പ്ളസ് വൺ പ്രവേശനം മാത്രമല്ല, ഉന്നത കോഴ്സുകളിലെ പ്രവേശനവും നീളുകയാണ്. അയൽസംസ്ഥാനത്ത് എൻജിനിയറിംഗ് പ്രവേശനം തുടങ്ങിയിട്ടും ഇവിടെ പ്രവേശനഫലം പോലും പുറത്തുവന്നിട്ടില്ല. എല്ലാരംഗത്തും മുന്നിലാണെന്നു പറയുമ്പോഴും യാഥാർത്ഥ്യം അതല്ലെന്നാണ് പല കാര്യങ്ങളും വിളിച്ചുപറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.