SignIn
Kerala Kaumudi Online
Saturday, 20 April 2024 2.28 AM IST

വിമാനത്താവള വികസനത്തിന് 34 ഏക്കർ ആവശ്യപ്പെട്ട് അദാനി

airport

തിരുവനന്തപുരം: വിമാനത്താവളത്തിന്റെ ടെർമിനൽ വികസനത്തിനും അന്താരാഷ്ട്ര നിയമപ്രകാരമുള്ള റൺവേ സജ്ജമാക്കാനും 34 ഏക്കർ ഭൂമി ഏറ്റെടുത്ത് കൈമാറാൻ സർക്കാരിനോട് അദാനി ആവശ്യപ്പെട്ടു. 628.70 ഏക്കർ ഭൂമി വിസ്‌തീർണമുള്ള നിലവിലെ ടെർമിനലിൽ 1600 യാത്രക്കാരെ മാത്രമേ ഉൾക്കൊള്ളാനാവൂ. കൂടുതൽ സൗകര്യങ്ങളോടെ പുതിയ ടെർമിനലുണ്ടാക്കാൻ 18.3 ഏക്കർ സ്വകാര്യ ഭൂമിയേറ്റെടുക്കണം.

റൺവേ അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ 16 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 18.3 ഏക്കർ ഭൂമിയേറ്റെടുക്കാൻ നേരത്തേ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയതോടെ മരവിപ്പിക്കുകയായിരുന്നു. ഇത്രയും സ്വകാര്യ ഭൂമിയേറ്റെടുക്കാൻ നേരത്തേ 270 കോടി ചെലവുണ്ടാകുമെന്നാണ് റവന്യൂവകുപ്പ് കണക്കാക്കിയിരുന്നത്. ഭൂമിക്ക് സർക്കാർ നിർദ്ദേശിക്കുന്ന വിലയും നഷ്ടപരിഹാരവും നൽകാമെന്നും അദാനി അറിയിച്ചിട്ടുണ്ട്.

റൺവേ നീളം കൂട്ടി വികസിപ്പിക്കാൻ ബ്രഹ്മോസ്, ഫയർഫോഴ്സ് സ്റ്റേഷൻ ഭാഗത്തെ സർക്കാർ ഭൂമിയേറ്റെടുക്കണമെന്നാണ് അദാനിയുടെ ആവശ്യം. ഇവിടുത്തെ ചാക്ക - ശംഖുംമുഖം റോഡിന്റെ ഭാഗമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി റോഡ് അടക്കം മാറ്റി നിർമ്മിക്കേണ്ടി വരും. ഇതിനുള്ള ചെലവടക്കം അദാനി വഹിക്കും. അദാനിയുടെ അപേക്ഷ ഗതാഗത സെക്രട്ടറി റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. പരിശോധനയ്‌ക്കുശേഷം ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. പുതിയ മാസ്റ്റർപ്ലാൻ പ്രകാരമുള്ള പദ്ധതികൾ നടപ്പാക്കാൻ ഇത്രയും ഭൂമി അനിവാര്യമാണെന്ന് അദാനിഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വിമാനത്താവള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാനും വാണിജ്യ സംരംഭങ്ങൾ നിർമ്മിക്കാനും സ്ഥലക്കുറവാണെന്നും അദാനി സർക്കാരിനെ അറിയിച്ചു.

റൺവേ രാജ്യാന്തര

നിലവാരത്തിലാക്കണം

വിമാനത്താവളത്തിന്റെ റൺവേ രാജ്യാന്തര നിലവാരത്തിലാക്കാനും കൂടുതൽ സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. 3373 മീറ്റർ നീളവും 150 അടി വീതിയുമുള്ളതാണ് നിലവിലെ റൺവേ. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പില്ലാത്തതാണ് പ്രശ്‌നം. റൺവേയുടെ മദ്ധ്യത്തിൽ നിന്ന് 150 മീറ്റർ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം. ഈ സ്ഥലത്ത് നിർമ്മാണങ്ങൾ അനുവദിക്കില്ല. റൺവേയുടെ പലഭാഗത്തും 20 മീറ്റർ വരെ കുറവുണ്ട്. ആൾസെയിന്റ്സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവ്. എല്ലാവർഷവും അന്താരാഷ്ട്ര ഓർഗനൈസേഷൻ പരിശോധനയ്ക്കെത്തുമ്പോൾ ബേസിക് സ്ട്രിപ്പ് സജ്ജമാക്കാൻ സമയം നീട്ടിചോദിക്കുകയാണ് പതിവ്.

500 കോടി

ഭൂമിയേറ്റെടുക്കലിന് അദാനി

കണക്കാക്കുന്ന ചെലവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.