സൗഹൃദം ലഹരിവലയിൽ കുരുക്കി
കൊല്ലം: കഴിഞ്ഞദിവസം തൊടുപുഴയിൽ എം.ഡി.എം.എയുമായി യുവതിയും സുഹൃത്തും പിടിയിലായ സംഭവത്തിൽ മാരകമായ ലഹരിമരുന്നിനെ കുറിച്ചുള്ള ചർച്ചകളേക്കാൾ കേരളത്തിന്റെ മനസുലച്ചത് യുവതിയുടെ ഉള്ളുനൊന്തുള്ള കരച്ചിലാണ്.
ആർദ്രതയുള്ള ഏതൊരു മനസും വേദനയോടേയേ ആ കാഴ്ച കാണൂ. 22 വയസ് മാത്രമുള്ള യുവതിയുടെ കരച്ചിൽ നാളെ ഏത് വീട്ടിൽ വേണമെങ്കിലും മുഴങ്ങാം. കഴിഞ്ഞ ദിവസം പിടിയിലായ എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ എക്സൈസ് ഉദ്യോഗസ്ഥരുടെ കാലുപിടിക്കേണ്ട അവസ്ഥവരെയുണ്ടായി.
ദിവസവേതനക്കാരനായ പിതാവ് തന്റെ കഷ്ടപ്പാടുകളും മക്കളെ പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടുമൊക്കെ പങ്കുവച്ചപ്പോൾ തങ്ങളുടെ മക്കളെ ഓർത്തുപോയെന്നാണ് ഉദ്യോഗസ്ഥർ 'കേരളകൗമുദി"യോട് പറഞ്ഞത്. ജാമ്യമില്ലാത്ത കുറ്റമായതിനാൽ എക്സൈസിന് മുഖം നോക്കാതെ നടപടിയെടുക്കേണ്ടിവന്നു.
അഹോരാത്രം പണിയെടുത്ത് മക്കളുടെ ഭാവിക്കായി രക്ഷിതാക്കൾ കഷ്ടപ്പെടുന്നതിനിടയ്ക്ക് മക്കളുടെ പ്രവൃത്തികളിൽ കരുതലും ശ്രദ്ധയും വേണമെന്ന സന്ദേശമാണ് ഇത്തരം സംഭവങ്ങൾ നൽകുന്നത്.
സുരക്ഷയ്ക്ക് ഒപ്പമുണ്ട് പെൺസുഹൃത്ത്
പ്രണയത്തേക്കാൾ കൂടുതൽ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നവരാണ് ലഹരിമരുന്നുകളുടെ കാരിയർമാരായി പ്രവർത്തിക്കുന്ന യുവാക്കൾ. സൗഹൃദം സ്ഥാപിക്കുന്നതാകട്ടെ തങ്ങൾക്കൊപ്പം ബൈക്കിലും മറ്റും യാത്രചെയ്യുന്നതിന് മാത്രമായിരിക്കും.
തെറ്റായ രീതിയിലുള്ള പെരുമാറ്റമില്ലാത്തതിനാൽ പെൺകുട്ടികൾക്ക് ഇവരെ പൂർണ വിശ്വാസവുമാണ്. എന്നാൽ ഇവർ പെൺകുട്ടികളെ ഉപയോഗിക്കുന്നത് പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാണ്. പെൺകുട്ടികൾ ഒപ്പമുണ്ടെങ്കിൽ വാഹന പരിശോധന നടന്നാൽ പോലും സമയ നഷ്ടമില്ലാതെ തുടർയാത്ര ചെയ്യാൻ കഴിയും.
തന്റെ സുഹൃത്ത് ലഹരിമരുന്ന് കാരിയറാണോ, ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് പലപ്പോഴും പെൺകുട്ടികൾ തിരിച്ചറിയാറില്ല. സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി കാരിയർമാരായവരും ലഹരി വലയിൽ കുരുങ്ങിയവരും ജില്ലയിലുണ്ടെന്നാണ് സൂചന.
നമ്മുടെ കുട്ടികളെ ശ്രദ്ധിക്കണം
ലഹരി മാഫിയ ലക്ഷ്യം വയ്ക്കുന്നത് യുവാക്കളെയും വിദ്യാർത്ഥികളെയും
ആദ്യപടി സൗഹൃദം സ്ഥാപിക്കൽ
പിന്നീട് ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കൽ
കൗതുകത്തിനായി ആദ്യ ഉപയോഗം
പിന്നീട് പണം വാങ്ങി മാത്രം നൽകും
പണമില്ലാത്ത അവസ്ഥയിൽ കാരിയർമാരാക്കും
കമ്മിഷൻ ലഭിക്കുന്നതോടെ വില്പനയിലും ആകൃഷ്ടരാകും
സുഹൃത്തുക്കളെ ഒപ്പം ചേർത്ത് ഇതേ ക്രമത്തിൽ ആവർത്തിക്കും
കൊണ്ടുനടക്കാൻ എളുപ്പമാണെന്നതും ഭീമമായ കമ്മിഷനുമാണ് യുവാക്കളെ ലഹരിമരുന്നിലേയ്ക്ക് ആകർഷിക്കുന്നത്. അടിമപ്പെട്ടതിന് ശേഷം പശ്ചാത്തപിക്കുന്നതിന് പകരം സൗഹൃദങ്ങളിലും കൂട്ടുകൂടലിലും കരുതലുണ്ടാകണം. രക്ഷിതാക്കളുടെ ശ്രദ്ധയും അനിവാര്യം.
എക്സൈസ്, പൊലീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |