തൃശൂർ : ബാറ്ററികളുടെ ജി.എസ്.ടി കുറയ്ക്കണമെന്ന് ബാറ്ററി ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ. ബാറ്ററികൾക്ക് 28 ശതമാനമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഈടാക്കുന്നത്. ഉപഭോക്താക്കളിൽ അമിതഭാരമാണ് അടിച്ചേൽപിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷന്റെ ജില്ലാ സമ്മേളനം ബുധനാഴ്ച തൃശൂർ ലയൺസ് കമ്യൂണിറ്റി ഹാളിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ബുധനാഴ്ച ബാറ്ററി വ്യാപാരശാലകൾ അടച്ചിടും. രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രദീപ് മൂത്തേടൻ, ജില്ലാ ജനറൽ സെക്രട്ടറി പോൾ ചിറക്കേക്കാരൻ, റോമിൻ ചിറയത്ത്, ജോൺ ബെന്നീസ് എന്നിവർ പങ്കെടുത്തു.
കാൽനടയാത്രികന്റെ കാൽ ബസ് കയറി ചതഞ്ഞു
കാഞ്ഞാണി: മൂന്നുംകൂടിയ സെന്ററിന് സമീപം വഴിയാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി കാലുകൾ ചതഞ്ഞരഞ്ഞു. തൃശൂർ - പാലാഴി റൂട്ടിൽ ഓടുന്ന കിരൺ എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി പട്ടാട്ട് അബ്ദുൾ ഖാദർ മകൻ ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ വഴി യാത്രക്കാരനെ ഇടിക്കുകയും അയാൾ ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. ഗുരുതര പരിക്കേറ്റയാളെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
സെപ്റ്റിക് ടാങ്കിൽവീണ്
കാട്ടാന ചരിഞ്ഞ നിലയിൽ
വെള്ളിക്കുളങ്ങര: പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത സ്വകാര്യ പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞ നിലയിൽ കാട്ടാനയെ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ആനയെ കണ്ടെത്തിയത്. സെപ്റ്റിക് ടാങ്ക് കുഴിയിലേക്ക് മുൻ ഭാഗം കുത്തി വീണ നിലയിലാണ് ആന ചരിഞ്ഞുകിടക്കുന്നത്. മോഴയാനയാണ് ചരിഞ്ഞതെന്നും മൃതദേഹത്തിന് ഒരു ദിവസത്തിലേറെ പഴക്കമില്ലെന്നും വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു. ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ആനയുടെ ജഡം വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടറെത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം വനത്തിൽ സംസ്കരിച്ചു. ഇവിടെ നിരന്തരം കാട്ടാന ശല്യമുള്ളതായി നാട്ടുകാർ പറഞ്ഞു. കുറച്ച് ദിവസം മുമ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പന മറിച്ചിട്ട ആന, ദിവസവും രാത്രിയെത്തി പനയുടെ കാമ്പ് ഭക്ഷിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ആ ആന തന്നെയാവണം ഇതെന്നാണ് നാട്ടുകാരുടെ നിഗമനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |