കൊല്ലം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദും നവീൻകുമാറും മൊഴി നൽകാനായി ഇന്ന് കൊല്ലം പൊലീസ് ക്ലബിലെത്തും. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വിമാനത്തിൽവച്ച് വധിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് ഇരുവരും കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മൊഴി നൽകുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നേരത്തെ രണ്ടു തവണ വലിയതുറ പൊലീസ് നോട്ടീസ് നൽകിയിരുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധികളിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇവർ മറുപടി നൽകിയിരുന്നു. തുടർന്നാണ് കൊല്ലത്ത് വച്ച് മൊഴിയെടുക്കുന്നത്. പൊലീസ് ക്ലബിന് ചുറ്റും വൻ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ജയരാജനെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി.എ. സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |