പത്തനംതിട്ട: ശബരിമല ശ്രീകോവിൽ മേൽക്കൂരയിലെ ചോർച്ച മാറ്റാൻ അറ്റകുറ്റപ്പണിക്ക് ഹൈക്കോടതി അനുമതി നൽകി. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പരിശോധിച്ചാണ് അനുമതി. നാളത്തെ ദേവസ്വം ബോർഡ് യോഗത്തിൽ അറ്റകുറ്റപ്പണി എന്ന് തുടങ്ങണമെന്ന് തീരുമാനിക്കും. ഒാണം പൂജ കഴിഞ്ഞ് തുടങ്ങിയാൽ മതിയെന്ന് അഭിപ്രായമുണ്ട്. അടുത്ത തീർത്ഥാടനത്തിന് മുൻപ് പണി തീർക്കും.
കഴിഞ്ഞ 22ന് നിർമ്മാണം തുടങ്ങാനായിരുന്നു ബോർഡ് തീരുമാനം. ഹൈക്കോടതിയുടെ അനുമതിക്കായി നീട്ടുകയായിരുന്നു.
ചോർച്ചയെ തുടർന്ന് കഴിഞ്ഞ മാസം മേൽക്കൂരയിലെ നാല് സ്വർണപ്പാളികൾ ഇളക്കി പരിശോധിച്ചിരുന്നു. അടിയിലെ ചെമ്പ് പാളികൾ ഉറപ്പിച്ചിരുന്ന ആണി ദ്രവിച്ചതും സിലിക്കൺ പശ കാലപ്പഴക്കത്താൽ ഇളകിയതുമാണ് ചോർച്ചയ്ക്ക് കാരണം. കോടിക്കഴുക്കോലിലൂടെ വെള്ളം ശ്രീകോവിലിന് വെളിയിൽ ദ്വാരപാലകരിലേക്ക് വീഴുകയായിരുന്നു. ബാക്കി സ്വർണപ്പാളികൾ കൂടി ഇളക്കി പരിശോധിച്ച ശേഷം പണി തുടങ്ങും. സ്വർണം വേണ്ടിവന്നാൽ ബോർഡിന്റെ ശേഖരത്തിൽ നിന്നെടുക്കും. ചെമ്പ് പാളികൾക്ക് കേടില്ല. 1997ലാണ് മേൽക്കൂര സ്വർണം പൂശിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |