ഹരിപ്പാട്: സർക്കാരിന്റെ സുഖ ദുഃഖങ്ങൾ തുല്യമായി പങ്കിടാൻ മുന്നണിയിലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ ആലപ്പുഴ ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന് നേട്ടമുണ്ടാകുമ്പോൾ സി.പി.ഐയുടെ കഴിവാണെന്നും കോട്ടമുണ്ടാകുമ്പോൾ തങ്ങൾക്ക് പങ്കില്ലെന്നുമുള്ള വിലകുറഞ്ഞ രാഷ്ട്രീയം പാടില്ല. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ പൊതുരാഷ്ട്രീയം അംഗീകരിച്ച് മുന്നോട്ടുപോകാൻ കഴിയണം. നേട്ടങ്ങളും കോട്ടങ്ങളും എല്ലാവരും തുല്യമായി പങ്കിടേണ്ടി വരും. വ്യക്തമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നവർക്കുമാത്രമേ പാർട്ടിയിൽ സ്ഥാനമുള്ളൂ. ചിലർ ചിലപ്പോൾ ഇതെല്ലാം മറന്നുപോകുന്നുണ്ടെന്നും കാനം പറഞ്ഞു.
പ്രതിനിധി സമ്മേളനം ഇന്നും തുടരും. കാനം രാജേന്ദ്രൻ സമ്മേളനത്തിൽ പൂർണമായും പങ്കെടുക്കുന്നുണ്ട്. ജില്ലയിൽ സി.പി.ഐ, സി.പി.എം പോര് നിലനിൽക്കുന്ന സാഹചര്യത്തിൽ സമ്മേളത്തിന്റെ രാഷ്ട്രീയ റിപ്പോർട്ടിൽ ആകാംക്ഷ നിലനിൽക്കുന്നു. മന്ത്രി പി. പ്രസാദ്, പ്രകാശ് ബാബു, കെ.ഇ. ഇസ്‌മായിൽ, കെ.പി. രാജേന്ദ്രൻ എന്നിവരും പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |