കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി. ഈ തുക സെപ്തംബർ ഒന്നിന് മുമ്പ് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക നൽകണമെന്നും തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സർക്കാർ സഹായമില്ലാതെ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹർജി പരിഗണിക്കവേ കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയത്.
ശമ്പളം കൊടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടെന്നും പത്ത് ദിവസം കൂടി സമയം വേണമെന്നും മാനേജ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. തൊഴിലാളികളെ പട്ടിണിക്കിടരുതെന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം. ശമ്പളം നൽകാൻ നടപടി വേണം. വേതന വിതരണത്തിന് അധിക സമയം വേണമെന്ന കെഎസ്ആർടിസിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രവർത്തന മൂലധന സഹായം വേണമെന്ന കെഎസ്ആർടിസിയുടെ ആവശ്യത്തിന് മറുപടി അറിയിക്കാനും സർക്കാരിന് കോടതി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |