കോട്ടയം. കളിവള്ളങ്ങൾക്ക് തുഴയൊരുക്കുന്ന തിരക്കിലാണ് ചിങ്ങവനം പാറക്കുളത്തെ വേമ്പനാട് തുഴ നിർമ്മാണ കേന്ദ്രം. രണ്ട് വർഷമായി കൊവിഡിൽ മുടങ്ങിക്കിടന്ന ജലോത്സവങ്ങൾ വീണ്ടും ആരംഭിച്ചതോടെ തുഴ നിർമ്മിക്കുന്നവരു തിരക്കിലാണ്.
ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കുന്ന കളിവള്ളങ്ങൾക്ക് ഇവരാണ് തുഴ നിർമ്മിച്ചു നൽകിയത്. 35 ഓളം കളിവള്ളങ്ങൾക്ക് ഈ സീസണിൽ തുഴ നിർമ്മിച്ചു. ചമ്പക്കുളം ചുണ്ടന് വേണ്ടി തുഴകൾ നിർമിക്കുന്ന തിരക്കിലാണിപ്പോൾ. കേന്ദ്രത്തിന്റെ ഉടമ ബിനുവിന്റെ നേതൃത്വത്തിൽ 12 പേരാണ് തുഴ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
നട്ടാശേരി തുഴയും പള്ളിയോട തുഴയും കളിവള്ള തുഴയും നിർമ്മിക്കുന്നുണ്ട്. കളിവള്ളങ്ങൾക്കായി പത്തിക്ക് വീതി കൂടുതലുള്ള മങ്കൂസ് തുഴയാണ് കൂടുതൽ നിർമ്മിക്കുന്നത്. ആറൻമുള ഉതൃട്ടാതി വള്ളം കളിക്കുള്ള പള്ളിയോടത്തുഴയും ഇവരാണ് നിർമ്മിച്ചത്.
കണ്ണൂർ, മൂലമറ്റം, ഇടുക്കി എന്നിവിടങ്ങളിൽ നിന്നാണ് തുഴയുണ്ടാക്കുന്നതിനു വേണ്ട ചൂണ്ടപ്പന എത്തിയ്ക്കുന്നത്. ഒരെണ്ണത്തിന് 2000 രൂപയാണ് വില. ചൂണ്ടപ്പനയുടെ ആര് നോക്കിയാണ് തുഴ നിർമ്മാണത്തിനുള്ള പന എടുക്കുന്നത്. പ്രത്യേക പണിയായുധങ്ങൾ ഉപയോഗിച്ച് പനത്തടിയുടെ ചോറ് കളഞ്ഞ്, ചെത്തിയെടുത്ത് ചിന്തേരിട്ട് മിനുസപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. ചുണ്ടൻ വള്ളങ്ങളുടെ കൂമ്പിലും കട്ടപ്പടിയെന്നു പറയുന്ന പിൻഭാഗത്തും പരമ്പരാഗത തുഴകൾ ആണ് ഉപയോഗിക്കുക. മദ്ധ്യഭാഗത്തെ തുഴച്ചിലുകാർ മങ്കൂസ് തുഴയും ഉപയാഗിക്കും. വെപ്പ്, ചുരുളൻ വള്ളങ്ങൾക്കും സാധാരണ വള്ളങ്ങൾക്കും ഇവിടെ തുഴ നിർമ്മിക്കുന്നുണ്ട്.
വേമ്പനാട് തുഴ നിർമ്മാതാവായ കൊച്ചുമോൻ പറയുന്നു.
വള്ളംകളി സീസൺ ആകുമ്പോഴാണ് തൊഴിൽ മേഖല പച്ചപിടിക്കുന്നത്. അല്ലാത്തപ്പോൾ തൂമ്പ, കോടാലിക്കൈ എന്നിവയുണ്ടാക്കും. തടി കൂടുതൽ വേസ്റ്റാകുന്നതിനാൽ 1000 രൂപ ലഭിച്ചാലേ തുഴ നിർമ്മാണം ലാഭകരമാകൂ. ചൂണ്ടപ്പനയുടെ ദൗർലഭ്യമാണ് പ്രധാന പ്രശ്‌നം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |