രണ്ട് പൊലീസുകാർക്ക് പരിക്ക്
ആറ്റിങ്ങൽ: അറസ്റ്റുചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടി. നിരവധി കേസുകളിൽ വാറണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന അഴൂർ മുട്ടപ്പലം പ്ലാവിള വീട്ടിൽ മിന്നൽ ഫൈസൽ എന്ന ഫൈസലാണ് (41) ചിറയിൻകീഴ് സ്റ്റേഷനിലെ സി.പി.ഒമാരായ ലുക്മാൻ ഉൾ ഹക്കീം, അരുൺകുമാർ എന്നിവരെ ആക്രമിച്ചശേഷം രക്ഷപ്പെട്ടത്. പൊലീസുകാർ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെയായിരുന്നു സംഭവം. ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ അടിപിടി, പിടിച്ചുപറി, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. 2021ൽ ഇയാൾ അന്നത്തെ സി.ഐ രാജേഷ് കുമാറിനെ ആക്രമിച്ചശേഷം രക്ഷപ്പെട്ടിരുന്നു. ഫൈസൽ ഊരൂപൊയ്‌കയിലെ ഒരു വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് പൊലീസുകാർ സ്ഥലത്തെത്തിയത്. ഫൈസലിന് ആക്രമണ സ്വഭാവമുള്ളതിനാൽ മറ്റൊരു കാറിൽ ചിറയിൻകീഴ് സ്റ്റേഷനിലെ അഡിഷണൽ എസ്.ഐ സുനിലും ജൂനിയർ എസ്.ഐ ശ്രീജിത്തുമുണ്ടായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്നവർ സംസാരിക്കുന്നതിനിടെയായിരുന്നു ആക്രമണം.
കൈയിൽ വിലങ്ങിടുന്നതിനിടെ സമീപത്തുണ്ടായിരുന്ന കുക്കറിന്റെ മൂടി ഉപയോഗിച്ച് പൊലീസുകാരുടെ തലയ്‌ക്ക് അടിക്കുകയും കൈകളിൽ കടിക്കുകയും ചെയ്‌ത ശേഷമാണ് ഫൈസൽ ഓടി രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ പൊലീസും ചിറയിൻകീഴ് പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ പരുത്തിയിൽ ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |