തിരുവനന്തപുരം: കേന്ദ്ര സർവകലാശാലാ നിയമനങ്ങളിലെ സംഘപരിവാർ അജൻഡ കേരളത്തിലേക്ക് ഒളിച്ചു കടത്താൻ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി നിയമസഭയിൽ ഗവർണറെ പരോക്ഷമായി വിമർശിച്ച് മന്ത്രി ആർ. ബിന്ദു. പ്രതിപക്ഷം ഇതിനെ പിന്തുണയ്‌ക്കുകയാണ്. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ രാഷ്ട്രീയം അറിയാവുന്നതിനാൽ ഇതിൽ അത്ഭുതമില്ല.
രാജ്യാന്തര തലത്തിൽ പ്രശസ്തിയുള്ള വ്യക്തിയാണ് കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ. സാന്ദർഭിക പിഴവുകൾ പർവതീകരിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമമുണ്ടെന്നും മന്ത്രി പറഞ്ഞു.
നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സൗകര്യം നൽകുമ്പോൾ ഗവർണർ സർക്കാരിന് വലിയ ആളാണെന്നും അല്ലെങ്കിൽ ഹിന്ദുത്വ അജൻഡയും കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്ര് അജൻഡയും നടപ്പാക്കുന്ന ആളുമാവുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. സെർച്ച് കമ്മിറ്റി റദ്ദാക്കി കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകണമെന്ന് ഗവർണർക്ക് കത്തെഴുതിയത് മന്ത്രിയാണ്. അറുപതു വയസു കഴിഞ്ഞ വി.സിക്ക് പുനർനിയമനത്തിന് ഗവർണറും സർക്കാരും തമ്മിൽ ധാരണയുണ്ടാക്കി. ഗവർണറുമായി പല കാര്യങ്ങളിലും സർക്കാർ ഒത്തുതീർപ്പുണ്ടാക്കുകയാണ്.
വി.ഡി. സവർക്കർ, ഗോൾവാൾക്കർ, ദീനദയാൽ ഉപാദ്ധ്യായ എന്നിവരുടെ ഹിന്ദുത്വ അജൻഡ പ്രചരിപ്പിക്കുന്ന നാല് പുസ്തകങ്ങൾ കണ്ണൂർ സർവകലാശാലയുടെ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസിൽ ഉൾപ്പെടുത്തി. ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ പഠിപ്പിക്കാൻ നിർദ്ദേശിച്ച വി.സി തുടരുമ്പോഴാണ് കോൺഗ്രസിന് മൃദുഹിന്ദുത്വ അജൻഡയാണെന്ന് മന്ത്രി പറയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |