തിരുവനന്തപുരം: മരണത്തിനൊപ്പം യാത്രയായെങ്കിലും ഏഴുപേർക്ക് പതുജീവനേകി ഗോപികറാണി ടീച്ചർ. ഇന്നലെയാണ് വലിയവിള കുണ്ടമൺകടവ് ബാലഭാരതി സ്കൂളിന് സമീപം ശ്രീവല്ലഭയിൽ എൽ.ബി.എസ് ഉദ്യോഗസ്ഥൻ പ്രവീണിന്റെ ഭാര്യ ജി. ഗോപികറാണി (47) പക്ഷാഘാതം മൂലം മരണമടഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു അന്ത്യം. ആകസ്മികമായ ഭാര്യയുടെ വേർപാട് വിശ്വസിക്കാനാകാതെ നിൽക്കുമ്പോഴും ഭർത്താവ് പ്രവീൺ തന്നെയാണ് ആശുപത്രി അധികൃതരോട് ഗോപികയുടെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, കിംസ്, ശ്രീചിത്ര എന്നിവിടങ്ങളിലുള്ള ഏഴുപേർക്ക് ഗോപികറാണിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ധാരണയായി. കരൾ, കണ്ണുകൾ, ഹൃദയത്തിന്റെ രണ്ട് വാൽവുകൾ, വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. ഇന്നലെ വൈകിട്ട് തന്നെ ശസ്ത്രക്രിയയും നടത്തി. ഗോപികറാണി 12 വർഷമായി ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് എച്ച്.എസ്.എസിലെ അദ്ധ്യാപികയാണ്. കണ്ണുകൾ ദാനം ചെയ്യണമെന്ന് ഭാര്യ പറഞ്ഞിരുന്നതായി പ്രവീൺ പറഞ്ഞു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശാസ്തമംഗലം സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് എസ്.പി.സിയുടെ ഗാർഡ് ഒഫ് ഓണറും നൽകും. സ്കൂളിൽ എസ്.പി.സി ആരംഭിച്ചതുമുതൽ അതിന്റെ ഭാരവാഹിയാണ് ഗോപികറാണി. വൈകിട്ട് 4.30ന് ശാന്തികവാടത്തിൽ സംസ്‌കാരം നടത്തും. സംസ്ഥാന സ്ക്വാഷ് താരമായ പ്രാൺ പ്രവീണാണ് മകൻ. പ്രസിദ്ധ ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെയും ഗിരിജകുമാരിയുടെയും (റിട്ട. ഹെഡ്മിസ്ട്രസ്) മകളാണ് ഗോപികറാണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |