തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വിശദാംശങ്ങൾ കേന്ദ്ര സഹകരണ വകുപ്പ് തയ്യാറാക്കുന്ന ദേശീയ ഡാറ്റാ ബേസിലേയ്ക്ക് ആവശ്യപ്പെട്ടതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സോഫ്റ്റ് വെയറിൽ സംസ്ഥാനങ്ങൾ ചേർന്നാലേ നബാർഡ് വഴിയുള്ള പൊതു സോഫ്റ്റ് വെയറിനായുള്ള സാമ്പത്തിക സഹായം ലഭ്യമാകൂ. സംസ്ഥാനത്ത് പ്രവർത്തനരഹിതമായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ സ്ഥിതിക്കുള്ള കാരണങ്ങളും, പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അറിയിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അർബൻ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലറുകൾക്കെതിരെ വിവിധ ബാങ്കുകൾ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജികൾ സുപ്രീം കോടതിയിലേയ്ക്ക് മാറ്റാൻ ആർ.ബി.ഐ അപേക്ഷ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആധാരമെഴുത്തുകാർ വഴിയാധാരമാകില്ല
ആധാരം രജിസ്‌ട്രേഷൻ നടപടികൾ ലളിതമാക്കാനുള്ള പദ്ധതി നടപ്പാക്കുമ്പോൾ ആധാരം എഴുത്തുകാരുടെ ജോലി നഷ്ടമാവുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ഏകീകൃത രീതിയിലൂടെ ആധാരം തയ്യാറാക്കുന്ന രീതി നടപ്പാകുമ്പോൾ അവരുടെ ജോലി കൂടുതൽ ലളിതമാവുകയാണ് . വിരലടയാളം ഫോട്ടോ ശേഖരിക്കൽ എന്നിവ ഓൺലൈനിലാക്കുന്നത് അവരുടെ ജോലിയെ ബാധിക്കില്ല.
. ആധാരം കംപ്യൂട്ടറിൽ ഡേറ്റാ എൻട്രി ചെയ്തതിനുശേഷം പ്രിന്റ് എടുക്കുന്ന രീതി വിജയമാണ്. രജിസ്‌ട്രേഷനായി വ്യക്തികളുടെ വിരലടയാളവും ഫോട്ടോയും ഡിജിറ്റൽ രൂപത്തിൽ സ്വീകരിക്കണം. ഇതിനായി എല്ലാ സബ്‌രജിസ്ട്രാർ ഓഫീസുകളിലും വെബ് ക്യാമറ, ബയോമെട്രിക്ക് സ്‌കാനർ, ഡിജിറ്റൽ സിഗ്‌നേച്ചർ എന്നിവ രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |