തിരുവനന്തപുരം: നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. ആറംഗ മോഷണ സംഘമാണ് തലസ്ഥാനത്തെത്തിയതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പൊലീസിന് ലഭിച്ച മുഖ്യപ്രതി ഉത്തർപ്രദേശ് സ്വദേശി മോനിഷിന്റെ ആധാർ കാർഡിലെ ചിത്രമുപയോഗിച്ചാണ് ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത്.
മോഷ്ടാക്കളുടെ കൈവശമുണ്ടായിരുന്ന തോക്ക് യഥാർത്ഥമാണോയെന്നും പൊലീസ് സംശയിക്കുന്നു.
മോഷണത്തിനുശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാൾ രക്ഷപ്പെട്ടതായും കണ്ടെത്തി. കൂടുതൽ ആളുകളുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച സ്ഥലങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ, ഫോണിന്റെ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. മോനിഷിനൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കുവേണ്ടിയും തെരച്ചിൽ തുടരുകയാണ്. ഇവർ താമസിച്ചിരുന്ന സ്ഥലം പരിശോധിച്ചപ്പോൾ ലഭിച്ച മേൽവിലാസം യഥാർത്ഥമാണോയെന്നും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ആറ്റുകാലിന് സമീപമുള്ള വീട്ടിൽ നിന്ന് സ്വർണാഭരണവും പണവും മോഷ്ടിച്ച സംഘം ഇടപ്പഴഞ്ഞിയിൽ വീട് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ചത്. മോഷണശ്രമം തടഞ്ഞ സമീപവാസിക്കുനേരെ തോക്ക്ചൂണ്ടി രക്ഷപ്പെട്ട രണ്ടംഗ സംഘത്തെ ശ്രീകണ്ഠേശ്വരത്തിനു സമീപത്ത് തടഞ്ഞ പൊലീസുകാർക്ക് നേരെയും തോക്കുചൂണ്ടിയാണ് രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |