കൊച്ചി: തെരുവുനായ്ശല്യം നിയന്ത്രിക്കാൻ അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിന്റെ (എ.ബി.സി) മേൽനോട്ട ചുമതല ജില്ലാ പഞ്ചായത്തുകൾക്ക്. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടേയും നഗരസഭ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഇനി പദ്ധതി നടപ്പിലാക്കുക. ഇതിനാവശ്യമായ പണം തെരുവുനായ്ക്കളുടെ എണ്ണത്തിനനുസരിച്ച് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ജില്ലാ പഞ്ചായത്തിന് നൽകണം. ഇതു സംബന്ധിച്ച തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
ഒരു നായയെ വന്ധ്യംകരിച്ച് പുനരധിവസിപ്പിക്കാൻ 1,500 രൂപയാണ് ചെലവ്. വന്ധ്യംകരണത്തിന് ഓപ്പറേഷൻ തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേഷൻ കെയർ യൂണിറ്റ്, സ്റ്റോർ, സി.സി.ടി.വി, എയർ കണ്ടിഷണർ, അടുക്കള, ഷെൽറ്റർ സൗകര്യങ്ങളുള്ള കെട്ടിടം ഒരുക്കണം.
ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾക്ക സ്വന്തം നിലയിലും പദ്ധതി നടപ്പാക്കാം. അതിന് രണ്ട് ബ്ലോക്കുകൾക്ക് ഒരെണ്ണം എന്ന നിലയിൽ ഓപ്പറേഷൻ തിയേറ്റർ ഒരുക്കണം. ശസ്ത്രക്രിയ കഴിഞ്ഞ് ആൺ നായയെ നാലു ദിവസവും പെൺ നായയെ അഞ്ചു ദിവസവും ഷെൽട്ടറിൽ പാർപ്പിച്ച് ആരോഗ്യം ഉറപ്പാക്കി പിടിച്ചിടത്ത് തിരിച്ചെത്തിക്കണം.
ടീം എ.ബി.സി
എ.ബി.സി പ്രോഗ്രാം നടപ്പാക്കാൻ ഒരു വെറ്ററിനറി ഡോക്ടർ, നാല് മൃഗപരിപാലകർ, ഒരു തിയേറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായ പിടിത്തക്കാർ എന്നിവരെ ആറു മാസത്തേക്ക് നിയമിക്കണം. അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമുള്ള കൂനൂരിലെ വേൾഡ് വെറ്ററിനറി സർവീസ് സെന്ററിൽ നായ്‌പിടിത്തക്കാർക്ക് പരിശീലനം നൽണം.
വേതനം (പ്രതിമാസം)
ഡോക്ടർ....................44,020 രൂപ
മൃഗപരിപാലകർ.............................20,000
ഓപ്പറേഷൻ തിയേറ്റർ സഹായി....25,000
ശുചീകരണത്തൊഴിലാളി............ 12,000
നായ പിടിത്തക്കാർ (നായ ഒന്നിന് )....200 രൂപ
ചെലവ് / നായ ഒന്നിന്
മരുന്ന്............................600 രൂപ
ഭക്ഷണം......................... 400
ഗതാഗതം .........200
നായയെ പിടിക്കുന്നതിന്.... 300
മോണിറ്ററിംഗ്
എ.ബി.സി പദ്ധതി നടപ്പാക്കലിന് സംസ്ഥാനതല കമ്മിറ്റി നിലവിലുണ്ട്. മോണിറ്ററിംഗ് കമ്മിറ്റികൾ തദ്ദേശസ്ഥാപന തലത്തിൽ ഉടൻ രൂപീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |