കോട്ടയം. ഓണത്തിന് നാട്ടിലെത്താൻ കൊതിക്കുന്ന അന്യസംസ്ഥാന മലയാളികളെ പിഴിയാൻ സ്വകാര്യ ബസ് ലോബി. ചെന്നൈ, ബംഗളൂരു, മംഗലാപുരം റൂട്ടുകളിലെ സ്വകാര്യ ബസുകൾ ഇരട്ടിയിലേറെ നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കെ.എസ്.ആർ.ടി.സി സർവീസുകൾ പര്യാപ്തവുമല്ല.
ബാഗളൂരുവിന് പുറമേ മലയാളികൾ ഏറെയുള്ള ചെന്നൈയ്ക്ക് കെ.എസ്.ആർ.ടി.സിക്ക് ഒറ്റ സർവീസുപോലുമില്ല. സാധാരണ കോട്ടയത്ത് നിന്നു ബംഗളൂരുവിലേയ്ക്ക് സ്വകാര്യ ബസുകൾക്ക് 950 രൂപ മുതൽ 1750 രൂപ വരെയാണ് നിരക്ക്. ഇവയിൽ നോൺ എ.സി. ബസുകളും മൾട്ടി ആക്‌സിൽ ബസുകളുമുണ്ട്. തിരികെ വരാനാണെങ്കിൽ 900 രൂപയിൽ തുടങ്ങും. ഇതേദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയിൽ 1171 മുതൽ 1333 രൂപയാണ് നിരക്ക്.
എന്നാൽ, ഓണത്തിരക്ക് ആരംഭിക്കുന്നതോടെ സ്വകാര്യ ബസുകളിലെ നിരക്ക് കുത്തനെ കൂടും. മൂന്നിന് ബംഗളൂരുവിൽ നിന്ന് കോട്ടയത്തേയ്ക്ക് സ്വകാര്യ ബസുകൾ ഈടാക്കുന്നത് 1499 -2900 രൂപ വരെയാണ്. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേയ്ക്ക് ശരാശരി നിരക്ക് 1500 രൂപയാണ്. ഓണത്തലേന്നേയ്ക്ക് ബംഗളൂരു-കോട്ടയം നിരക്ക് 3400 രൂപ വരെയാകും.
ആഘോഷം കഴിഞ്ഞാലും കൊള്ള.
ഓണാഘോഷമൊക്കെ കഴിഞ്ഞ് മടങ്ങിപ്പോകുമ്പോഴും ഇതേ രീതിയിൽ നിരക്ക് ഉയരും. 10ന് കോട്ടയം- ബംഗളുരു കെ.എസ്.ആർ.ടി.സി നിരക്ക് 981-1423 രൂപയാണെങ്കിൽ സ്വകാര്യ ബസിൽ 3200 വരെയായും 11ന് 3400 വരെയായും ഉയരും. കോട്ടയം-ചെന്നൈ റൂട്ടിൽ ഈ ദിവസങ്ങളിൽ നിരക്ക് 2500 രൂപയാണ്.
സ്പെഷ്യൽ സർവീസും പേരിലൊതുങ്ങും.
ഓണം പ്രമാണിച്ച് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷൽ സർവീസുണ്ടാകുമെങ്കിലും പേരിലൊതുങ്ങും. ഇപ്പോൾ, ഓണനാളുകളിലെ ടിക്കറ്റിലേറെയും ബുക്ക് ചെയ്തു കഴിഞ്ഞു. അവസരം മുതലെടുത്ത് സ്വകാര്യ ബസ് കമ്പനികൾ കൊയ്ത്തു നടത്തുമ്പോഴാണ് കെ.എസ്.ആർ.ടിസി. കാഴ്ചക്കാരായി നിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |