റാഞ്ചി:അനധികൃത ഗ്രാനൈറ്റ് ഖനനക്കേസിൽ അഴിമതി ആരോപണ വിധേയനായ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണറോട് ശുപാർശ ചെയ്‌തതായി റിപ്പോർട്ട്. സോറന്റെ കസേര തെറിച്ചാൽ പുതിയ ഗവൺമെന്റ് രൂപീകരിക്കുന്നതിനെ പറ്റി ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തിമോർച്ചയിലെ എം. എൽ. എമാരുടെ യോഗം ഇന്നലെ റാഞ്ചിയിൽ വിളിച്ചുകൂട്ടിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗപ്പെടുത്തി സോറൻ തന്റെയും സഹോദരന്റെയും പേരിൽ ഖനന ലൈസൻസുണ്ടാക്കിയെന്നും ജനപ്രതിനിധികൾ സാമ്പത്തിക ലാഭമുണ്ടാക്കുന്ന മറ്റ് പദവികൾ വഹിക്കരുതെന്ന ( ഓഫീസ് ഓഫ് പ്രോഫിറ്റ് ) ജനപ്രാതിനിദ്ധ്യ നിയമത്തിലെ വ്യവസ്ഥയുടെ ലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയെന്നാണ് സൂചന. ഖനി, പരിസ്ഥിതി വകുപ്പുകൾ ഭരിക്കുന്നത് സോറനാണ്.
ജനപ്രാതിനിദ്ധ്യ നിയമം ലംഘിച്ച സോറനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി. ജെ. പി ഗവർണർ രമേശ് ബായിസിന് പരാതി നൽകിയിരുന്നു. ഗവർണർ അത് തിരഞ്ഞെടുപ്പ് കമ്മിഷന് വിടുകയായിരുന്നു. കമ്മിഷൻ ഹേമന്ത് സോറന്റെയും സഹോദരൻ ബസന്ത് സോറന്റെയും മോഴിയെടുത്തിരുന്നു. ഇന്നലെ രാവിലെ കമ്മിഷൻ മുദ്രവച്ച കവറിൽ രാജ്ഭവന് കൈമാറിയ റിപ്പോർട്ടിന്റെ ഉള്ളടക്കം വെളിപ്പെട്ടിട്ടില്ല. ഭരണഘടനയുടെ 192ാം വകുപ്പ് പ്രകാരം എം. എൽ. എമാരുടെ അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ഗവർണറാണ്.
നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബി. ജെ. പി ആവശ്യപ്പെട്ടു. സഖ്യകക്ഷിയായ കോൺഗ്രസ് സോറന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
എ. കെ 47 തോക്കും
അനധികൃത ഖനന കേസിൽ റാഞ്ചിയിൽ കഴിഞ്ഞ ദിവസം ഇ. ഡി നടത്തിയ റെയ്‌ഡിൽ രണ്ട് എ. കെ - 47 തോക്കുകൾ കണ്ടെടുത്തിരുന്നു. അഴിമതി ഇടപാടുകളുടെ ഇടനിലക്കാരനായ പ്രേംപ്രകാശിന്റെ വസതിയിൽ നിന്നാണ് തോക്കുകൾ പിടിച്ചത്. ഇയാൾ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുപ്പക്കാരനാണെന്ന് ആരോപണമുണ്ട്. ജാർഖണ്ഡിലും ബീഹാറിലും തമിഴ്നാട്ടിലും ഡൽഹിയിലും ഇരുപത് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. സോറന്റെ സഹായി പങ്കജ് മിശ്രയെയും കൂട്ടാളികളെയും ഇ. ഡി നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ കഴിഞ്ഞ ജൂലായിൽ ജാർഖണ്ഡിലെ പത്തൊൻപത് സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു. അന്ന് 50 ബാങ്ക് അക്കൗണ്ടുകളിലെ 13.32 കോടി രൂപയും പിടിച്ചെടുത്തു. ഈ പണം അനധികൃത ഖനനത്തിലൂടെ സമ്പാദിച്ചതാണെന്ന് കണ്ടെത്തി.
അതേസമയം, ബി. ജെ. പി പണം മുടക്കി സോറൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും ആരോപിച്ചു.
150കോടിയുടെ കുംഭകോണം
ജാർഖണ്ഡിലെ അനധികൃത ഖനനത്തിൽ 150 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് ആരോപണം. കഴിഞ്ഞ മേയിൽ ഇ. ഡി നടത്തിയ റെയ്‌ഡിലാണ് ക്രമക്കേടുകൾ വെളിപ്പെട്ടത്. ഖനിവകുപ്പ് സെക്രട്ടറി പൂജ സിംഗാൾ, ബിസിനസുകാരൻ അമിത് അഗർവാൾ തുടങ്ങിയ വൻതോക്കുകളാണ് പിന്നിൽ. അനധികൃതമായി ഖനന ലൈസൻസ് നൽകി കോടികൾ കോഴ വാങ്ങിയെന്നാണ് ആരോപണം. മേയിൽ ശിവശങ്കർ ശർമ്മ എന്നയാൾ ജാഖണ്ഡ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സോറനെതിരായ ആരോപണങ്ങൾ. സ്വന്തം പേരിൽ
ഖനന ലൈസൻസ് ഉണ്ടാക്കിയ സോറനെ ഫ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ഹർജി. ഇതേ കേസിലാണ് ഇലക്‌ഷൻ കമ്മിഷൻ സോറന് അയോഗ്യതാ നോട്ടീസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |