കതിരൂർ :ദേശീയ സുസ്ഥിര വികസന ശിൽപ്പശാലയിൽ കതിരൂർ മാതൃകയ്ക്ക് കൈയടി. കതിരൂർ കൈവരിച്ച നേട്ടങ്ങൾ അടയാളപ്പെടുത്തുന്ന നാലു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ചണ്ഡീഗഡിൽ നടന്ന ശില്പശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുത്ത പത്ത് പഞ്ചായത്തിൽ ഇടുക്കി എരട്ടയാർ, കതിരൂർ പഞ്ചായത്തുകളുടെ വീഡിയോ അവതരിപ്പിക്കാനായിരുന്നു അനുമതി.
അടിസ്ഥാന സൗകര്യ വികസനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലയിലെ മുന്നേറ്റവും അനുഭവവും പങ്കിടുന്നതിനും ദേശീയതലത്തിൽ കർമപദ്ധതി തയാറാക്കുന്നതിനുമായിരുന്നു ശിൽപ്പശാല. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, കൃഷി, ജലലഭ്യത ഉറപ്പുവരുത്തൽ തുടങ്ങിയ മേഖലയിൽ ഓരോ സംസ്ഥാനത്തും നേട്ടങ്ങൾ കൈവരിച്ച പത്ത് പഞ്ചായത്തിനെയാണ് പങ്കെടുപ്പിച്ചത്. സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിനാലാണ് കതിരൂർ, എരട്ടയാർ പഞ്ചായത്തുകളുടെ വീഡിയോ പ്രദർശിപ്പിച്ചത്.
കേരളീയ ഗ്രാമവികസനം തുറന്നുകാട്ടി ശില്പശാല
രാജ്യത്തെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് അടിസ്ഥാന വികസനത്തിൽ കേരളത്തിലെ ഗ്രാമങ്ങൾ എത്രമുന്നിലാണെന്ന് തെളിയിക്കുന്നതായിരുന്നു ശിൽപ്പശാല.രാജ്യത്തെ ഗ്രാമീണ വികസനത്തിന് പദ്ധതി തയാറാക്കുമ്പോഴുള്ള വഴികാട്ടിയായി കേരളത്തിന്റെ ഗ്രാമീണ 'വികസന മോഡൽ'മാറും.സുസ്ഥിര വികസനം കൈവരിക്കുന്ന ഗ്രാമം എന്ന ലക്ഷ്യത്തോടെ പതിനേഴ് മേഖലയിലെ വികസനത്തിനുളള കർമപദ്ധതിയാണ് കേന്ദ്രം ആവിഷ്‌കരിക്കുന്നത്. പതിനേഴിന കർമപദ്ധതിയിൽ ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രഥമ പരിഗണന.
പരിസ്ഥിതി സംരക്ഷണം, ശുചിത്വം തുടങ്ങി വിവിധ മേഖലകളിൽ കതിരൂർ കൈവരിച്ച നേട്ടമാണ് ദേശീയ ശിൽപ്പശാലയിൽ അവതരിപ്പിച്ചത്.
പി.പി സനിൽ പ്രസിഡന്റ്, കതിരൂർ ഗ്രാമപഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |