തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കുള്ള 250 കോടി രൂപയുടെ രക്ഷാപാക്കേജിന് അന്തിമരൂപം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി സംഘടനകളുടെ യോഗം ഉടൻ വിളിക്കും. ഡ്യൂട്ടിപരിഷ്‌കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും.
മന്ത്രി ആന്റണി രാജുവും കെ.എസ്.ആർ.ടി.സി മേധാവി ബിജുപ്രഭാകറും ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് മന്ത്രിതല ചർച്ച വിശദീകരിച്ചിരുന്നു. സിംഗിൾ ഡ്യൂട്ടിയിലൂടെ ചെലവ് ചുരുക്കാനുള്ള നിർദേശത്തിൽ മന്ത്രിമാരായ ആന്റണി രാജുവും വി. ശിവൻകുട്ടിയും തൊഴിലാളി സംഘടനകളുമായി മൂന്നുവട്ടം ചർച്ച നടത്തി. സിംഗിൾ ഡ്യൂട്ടിയുടെ നിയമ സാധുത നിയമ സെക്രട്ടറി പരിശോധിച്ച് റപ്പോർട്ട് നൽകിയെങ്കിലും തൊഴിലാളി സംഘടനകൾ അംഗീകരിച്ചിട്ടില്ല.
മോട്ടോർ തൊഴിലാളി വ്യവസായത്തിന്റെ പ്രത്യേകത അനുസരിച്ചാണ് കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് റൂൾ 1962 തയാറാക്കിയിട്ടുള്ളത്. ഇതുപ്രകാരം 12 മണിക്കൂർ നീണ്ട ഒരു ഡ്യൂട്ടിയിൽ എട്ടുമണിക്കൂർ ബസിൽ ജോലി ചെയ്യണം. ശേഷിക്കുന്ന നാലുമണിക്കൂറിൽ ബസുകളുടെ ഷെഡ്യൂളുകൾ അനുസരിച്ച് വിശ്രമം അനുവദിക്കും. എട്ടുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടിവരുമ്പോൾ നിയമപ്രകാരം ഒന്നര മടങ്ങ് വേതനത്തിന് അർഹതയുണ്ടെങ്കിലും ഇരട്ടി നൽകാമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 1962ലെ നിയമമാണെങ്കിലും കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |