കരുവാരകുണ്ട്: കരുവാരക്കുണ്ടിൽ പെയ്ത കനത്ത മഴയിൽ പുഴകളിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. പലയിടങ്ങളിലും ഒലിപ്പുഴ കര കവിഞ്ഞ് പുഴയോരത്തെ വീടുകൾക്ക് ഭീഷണി സൃഷ്ടിച്ചു. താഴ്ന്ന പ്രദേശത്തെ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അതിശക്തമായ മഴ മലയോരത്ത് അനുഭവപ്പെട്ടത്. മലവെള്ളപ്പാച്ചിലിൽ മാമ്പറ്റ പാലം അപകട ഭീഷണി നേരിടുന്നു. പുഴയുടെ തീരദേശ വാസികളും ഭീതിയിലാണ്. കഴിഞ്ഞ കാലവർഷത്തിൽ വെള്ളം പൊങ്ങി പുഴയോരവാസികളുടെ വീട്ടുപകരണങ്ങളടക്കം പുഴയെടുത്തിരുന്നു. ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് കരുവാരകുണ്ടിലും മലയോര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. അതേ സമയം , കരുവാരക്കുണ്ട് ചേരി അൽഫോൻസ് ഗിരി ഭാഗത്ത് ഉരുൾപൊട്ടിയെന്നും വീടുകൾ ഒറ്റപ്പെട്ടുവെന്നും ജനങ്ങൾ അടിയന്തര സഹായം ആവശ്യപ്പെട്ടുവെന്നും ചിലർ വാട്സാപ്പ് ഗ്രൂപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. മലയോരത്ത് മഴ പെയ്താൽ ഉരുൾപൊട്ടിയെന്ന് വ്യാജസന്ദേശം അയക്കുന്നവർക്കെതിരെ അധികൃതർ ശക്തമായ നടപടി എടുക്കണമെന്നും മലയോര കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |