രുചി മാറ്റം തോന്നിയതിനാൽ കുടിച്ചില്ല
കുന്നംകുളം (തൃശൂർ): ഭർത്താവ് അറിയാതെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്തതിൽ എട്ടുലക്ഷത്തിന്റെ ബാദ്ധ്യത തീർക്കാൻ സ്വത്തിനായി ചായയിൽ എലിവിഷം കലർത്തി മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മകൾ ഇന്ദുലേഖ (39) സമാനരീതിയിൽ പിതാവിനെയും കൊല്ലാൻ ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തൽ. രുചിവ്യത്യാസം തോന്നിയ പിതാവ് ചന്ദ്രൻ ചായ കുടിക്കാത്തതിനാൽ രക്ഷപ്പെട്ടു.
കിഴൂർ ചൂഴിയാട്ടയിൽ രുക്മിണിയെ (58) കൊലപ്പെടുത്തിയ കേസിൽ ഇന്ദുലേഖയെ ചോദ്യം ചെയ്തപ്പോഴായിരുന്നു വെളിപ്പെടുത്തൽ. പാറ്റയെ കൊല്ലാനുള്ള വിഷമാണ് ചായയിൽ കലർത്തി നൽകിയതെന്ന് ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. വിദേശത്ത് ജോലിയുള്ള ഭർത്താവ് കഴിഞ്ഞ 17ന് അവധിക്ക് നാട്ടിലെത്തിയിരുന്നു. ഭർത്താവ് ആഭരണത്തെക്കുറിച്ച് ചോദിക്കുമെന്നും അത് കുടുംബപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഇന്ദുലേഖ ഭയന്നു.
സ്വത്ത് കിട്ടിയിൽ അതിലൊരുഭാഗം വിറ്റ് ബാദ്ധ്യത തീർക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിനായി മാതാപിതാക്കളുടെ പേരിലുള്ള വീടിനും 14 സെന്റ് സ്ഥലത്തിനുമായി വഴക്കിട്ടിരുന്നെങ്കിലും തങ്ങളുടെ കാലശേഷമേ നൽകൂ എന്നായിരുന്നു അവരുടെ നിലപാട്. സ്വത്ത് നേരത്തെ കിട്ടുന്നതിനുവേണ്ടിയായിരുന്നു കടുംകൈ. രണ്ട് പെൺമക്കളിൽ മൂത്തവളായ ഇന്ദുലേഖയ്ക്ക് സ്വത്ത് നൽകാമെന്ന് മാതാപിതാക്കൾ സമ്മതിച്ചിരുന്നതായാണ് വിവരം.
പൊലീസ് നടത്തിയ തെളിവെടുപ്പിൽ രുക്മിണിക്ക് വിഷം നൽകാൻ ഉപയോഗിച്ച പാത്രങ്ങളും വിഷപ്പായ്ക്കറ്റും കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് രുക്മിണി മരിച്ചത്. ഛർദ്ദിയെ തുടർന്ന് ഇന്ദുലേഖ തന്നെയാണ് രുക്മിണിയെ 19ന് രാവിലെ കുന്നംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചത്. ഗ്‌ളൂക്കോസ് നൽകിയശേഷം വീട്ടിലെത്തിച്ചു. നില വഷളായതോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മഞ്ഞപ്പിത്തവും ഭക്ഷ്യ വിഷബാധയുമുണ്ടെന്നാണ് ഇന്ദുലേഖ പറഞ്ഞത്. പരിശോധനയിൽ വിഷാംശം കണ്ടെത്തിയതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും മാതാവിനെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. സംശയം തോന്നി ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പിതാവ് ചന്ദ്രൻ ചായയിലെ രുചി വ്യത്യാസത്തെക്കുറിച്ചും ഭാര്യയുടെ മരണത്തിൽ മകളെ സംശയിക്കുന്നതായും പറഞ്ഞത്. ഉത്സവപ്പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ് ചന്ദ്രൻ. രുക്മിണി കുന്നംകുളത്ത് സ്വകാര്യ ബിസ്‌കറ്റ് കമ്പനിയിൽ ജോലിക്ക് പോയിരുന്നു. ഇന്ദുലേഖയ്ക്ക് രണ്ട് മക്കളുണ്ട്. ഇന്ദുലേഖയെ റിമാൻഡ് ചെയ്തു.
വില്ലൻ ഓൺലൈൻ റമ്മി?
ഓൺലൈൻ റമ്മി കളിയിലൂടെയാണ് എട്ടുലക്ഷത്തിന്റെ ബാദ്ധ്യത വന്നതെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 17 കാരനായ ഒരു മകന്റെ ഫോണിൽ ചില ഓൺലൈൻ ആപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴായി ചെറിയ തുകകൾ ഇന്ദുലേഖയിൽ നിന്നും മകൻ വാങ്ങിയിരുന്നതായി സംശയമുണ്ട്. അതുകൊണ്ടു മാത്രം ഇത്രയും ബാദ്ധ്യതയുണ്ടാവില്ല. ഫോണുകൾ സൈബർ സെല്ലിൽ പരിശോധിപ്പിക്കും. ഇന്ദുലേഖയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മകനാണോ മാതാവാണോ റമ്മി കളിച്ചത് എന്നതിലും വ്യക്തത വരാനുണ്ട്. ഭർത്താവ് പ്രതിമാസം 8,000 രൂപയാണ് അയയ്ക്കാറുള്ളതെന്നും വീട്ടുച്ചെലവുകൾക്കുൾപ്പെടെ വന്ന ബാദ്ധ്യതയാണെന്നാണ് ഇന്ദുലേഖയുടെ മൊഴി. ബാദ്ധ്യത തീർക്കാൻ ബ്‌ളേഡ് കമ്പനികളിൽ നിന്ന് ഇന്ദുലേഖ വായ്പ എടുത്തിരുന്നതായും സൂചനയുണ്ട്.
മാരക വിഷമേതെന്ന്
ഗൂഗിളിൽ സെർച്ച്
കേസിൽ വഴിത്തിരിവായത് കൊല്ലാനുള്ള മാരക വിഷത്തെക്കുറിച്ച് ഇന്ദുലേഖ മൊബൈലിൽ നടത്തിയ ഗൂഗിൾ സെർച്ച് ഹിസ്റ്ററി. മാരക വിഷമേത്? ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? എന്നിങ്ങനെയായിരുന്നു സെർച്ചുകൾ. ഇതേക്കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ പതറിയതിനെത്തുടർന്ന് ഇന്ദുലേഖയെ ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. മാതാവിനെ കൊല്ലാൻ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കളയാൻ ഇന്ദുലേഖ മകനെ എൽപ്പിച്ചിരുന്നു. ഇക്കാര്യം മകൻ മുത്തച്ഛനോട് പറഞ്ഞിരുന്നതായും അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |