മലപ്പുറം: ബ്രിട്ടനിലെ മൊറേകാംപേ എഫ്.സിയിൽ പരിശീലനത്തിന് അവസരം കിട്ടിയ സന്തോഷത്തിലാണ് മലപ്പുറം ഐക്കരപ്പടി സ്വദേശിയും വയനാട് യുണൈറ്റഡ് എഫ്.സിയുടെ താരവുമായ 22കാരൻ എൻ.പി അക്ബർ സിദ്ധീഖ്. ഡ്രീം ഹോപ്സും, എഫ്.എ സ്പോർട്സ് മാനേജ്മെന്റും രണ്ട് ദിവസം കോഴിക്കോട് ദേവഗിരി കോളേജ് മൈതാനത്ത് നടത്തിയ ഫുട്ബാൾ ട്രയൽസിനും അഭിമുഖത്തിനും ശേഷമാണ് അക്ബറിന് മൊറേകാംപേ എഫ്സിയുടെ പരിശീലനത്തിന് അവസരം ലഭിച്ചത്. കേരളത്തിൽ നിന്ന് അമ്പതോളം പേർ ട്രയൽസിൽ പങ്കെടുത്തിരുന്നു. 10 ആഴ്ചത്തെ ഇംഗ്ലണ്ടിലെ പരിശീലനത്തിൽ മികവ് തെളിയിച്ചാൽ മൊറേകാംപേ എഫ്.സിയുടെ താരമായി അക്ബറിന് ഒപ്പുവയ്ക്കാം. പിന്നീട് ഇന്റർനാഷണൽ മാച്ചുകളിൽ പന്ത് തട്ടാനാവും.
ലെഫ്റ്റ് വിംഗറായാണ് മൈതാനത്ത് അക്ബർ ബൂട്ടണിയാറുള്ളത്. 2017 മുതൽ 2020വരെ ഗോകുലം എഫ്സിയിലായിരുന്നു. കഴിഞ്ഞ സീസണിലെ കേരള പ്രീമിയർ ലീഗിൽ വയനാട് എഫ്സിക്കായി ബൂട്ടണിഞ്ഞിരുന്നു. 2018-2019 കേരള സന്തോഷ് ട്രോഫി ഫുട്ബാൾ ക്യാമ്പിലും അക്ബർ പങ്കെടുത്തു. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അക്ബർ കോളേജ് ടീമിന് വേണ്ടിയും ബൂട്ടണിയാറുണ്ട്. ചേലേമ്പ്ര സ്കൂളിൽ ഏഴാം ക്ലാസ് മുതലാണ് പരിശീലനം ആരംഭിച്ചത്. സുബൈർ, മൻസൂർ എന്നിവരാണ് പരിശീലകർ.
യൂറോപ്പിലെ ഒരു ക്യാമ്പിൽ അംഗമാവുകയെന്നത് വലിയ സ്വപ്നമായിരുന്നു. കൂടുതൽ പരിശ്രമിച്ചാൽ ഐ.എസ്.എൽ മത്സരങ്ങളിലെല്ലാം അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
എൻ.പി അക്ബർ സിദ്ധീഖ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |