അലനല്ലൂർ: തിരുവിഴാംകുന്ന് അമ്പലപ്പാറ മേഖലയിൽ കനത്ത മഴയിൽ വെള്ളിയാർ പുഴ കരകവിഞ്ഞു. അമ്പലപ്പാറ കാപ്പ്പറമ്പ് തുളകല്ല് കോസ്‌വേക്ക് മുകളിൽ വെള്ളം കയറി. കണ്ണംകുണ്ട് കോസ് വേ പൂർണമായും മുങ്ങി. അമ്പലപ്പാറ അകമലയിൽ ഉരുൾപൊട്ടലുണ്ടായെന്ന് സംശയമുണ്ട്.
ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെയാണ് തിരുവിഴാംകുന്ന് മേഖലയിൽ ശക്തമായ മഴ തുടങ്ങിയത്. തുടർന്ന് വെള്ളിയാറിൽ മലവെള്ള പാച്ചിൽ ഉണ്ടായി. മലയിൽ ഉരുൾ പൊട്ടൽ ഉണ്ടായതാണോ പുഴയിൽ ഇത്തരത്തിൽ വെള്ളം ഉയരാൻ കാരണമെന്ന ആശങ്കയിലാണ് ജനങ്ങൾ .അമ്പലപാറ മണലിൻപുറത്ത് താമസിക്കുന്ന ചേലോകോടൻ ഗഫൂർ, ചാച്ചിപാടൻ കരീം, കളത്തിൽ അലി, തൂമ്പത്ത് കുഞ്ഞിപ്പ എന്നിവരുടെ വീടിന്റെ മുറ്റത്ത് വെള്ളം കയറി. പ്രദേശത്തെ നമസ്‌കാര പള്ളിയിലും വെള്ളം കയറി. നിരവധി കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. വർഷങ്ങൾക്ക് ശേഷമാണ് തുളകല്ല് കോസ് വേക്ക് മുകളിൽ വെള്ളം കയറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |