തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച കഥാകൃത്ത് എസ്.വി. വേണുഗോപൻ നായർക്ക് തലസ്ഥാന നഗരം വിടചൊല്ലി. അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ നനാതുറകളിലുള്ളവർ അയ്യങ്കാളി ഹാളിലേക്ക് ഒഴുകിയെത്തി. നെയ്യാറ്റിൻകരയിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്‌ക്ക് രണ്ടോടെയാണ് ഭൗതിക ശരീരം അയ്യങ്കാളി ഹാളിലെത്തിച്ചത്. നർമ്മത്തിൽ ചാലിച്ച് ഈടുറ്റ കഥകൾ മലയാളിക്ക് സമ്മാനിച്ച സാഹിത്യകാരന് ശിക്ഷ്യർ മൈക്കിലൂടെ അദ്ദേഹത്തിന്റെ കഥകൾ പറഞ്ഞ് യാത്രഅയപ്പ് നൽകി. അദ്ദേഹം പഠിച്ചിരുന്ന യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രി പി. രാജീവ്, സ്പീക്കർ എം.ബി. രാജേഷ്, പെരുമ്പടവം ശ്രീധരൻ, രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി വി.പി. ജോയി, എം.പിമാരായ എ.എ. റഹീം, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, സി.കെ. ഹരീന്ദ്രൻ,കെ.കെ.രമ,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,വി.എസ് ശിവകുമാർ,ഡോ.നെടുമുടിഹരികുമാർ,ഡോ.കായംകുളും യുനൂസ്, വി.മധുസൂദനൻ നായർ,ബെന്യാമിൻ,ജോർജ് ഓണക്കൂർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. വൈകിട്ട് 3.30ന് തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കര ചടങ്ങുകൾ നടന്നു. മൂത്ത മകൻ ശ്രീവത്സൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |