മെക്‌സിക്കോ സിറ്റി: മരണാനന്തര ചടങ്ങിനിടെ ജീവൻവച്ച മൂന്നുവയസുകാരി മണിക്കൂറുകൾക്ക് ശേഷം വീണ്ടും മരണത്തിന് കീഴടങ്ങി. ഓഗസ്റ്റ് 17ന് മെക്‌സിക്കോയിലാണ് സംഭവം നടന്നത്. വില്ല ഡി റാമോസ് സ്വദേശിയായ കമില റൊക്‌സാന മാർട്ടിമെസ് മെൻഡോസയാണ് ഡോക്ടർമാരുടെ അനാസ്ഥമൂലം മരണപ്പെട്ടുവെന്ന് തെറ്റായി സ്ഥിരീകരിക്കപ്പെട്ടത്.
പനിയും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ മാതാപിതാക്കൾ കുട്ടിയെ എത്തിച്ചത്. കുട്ടിയ്ക്ക് പാരസെറ്റമോൾ നൽകിയശേഷം മറ്റേതെങ്കിലും വലിയ ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദേശിച്ചു. നില വഷളായതോടെ കമിലയെ മാതാപിതാക്കൾ മറ്റൊരു ഡോക്ടറുടെയടുക്കൽ എത്തിച്ചു. എന്നാൽ മറ്റ് മരുന്നുകൾ നൽകിയ ഡോക്ടർ കുട്ടിയ്ക്ക് ധാരാളം പഴങ്ങളും വെള്ളവും നൽകാനാണ് പറഞ്ഞത്. എന്നാൽ കുട്ടിയുടെ നിലയിൽ മാറ്റമില്ലാതായതോടെ ഇവർ മറ്റൊരു ആശുപത്രിയിൽ എത്തിക്കുകയും കുട്ടിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ പത്ത് മിനിട്ടുകൾക്ക് ശേഷം കുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. നിർജലീകരണമാണ് മരണകാരണമായി ഡോക്ടർമാർ അറിയിച്ചത്.
അടുത്ത ദിവസം മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ ശവപ്പെട്ടിയിൽ കുട്ടിയുടെ ശ്വാസത്താൽ മൂടൽ നിറയുന്നത് ശ്രദ്ധയിൽപ്പെട്ട മാതാവ് ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടത് മൂലമുണ്ടായ വിഭ്രാന്തിയാണെന്നാണ് എല്ലാവരും ധരിച്ചത്. എന്നാൽ കുഞ്ഞിന്റെ കണ്ണുകൾ അനങ്ങുന്നതായി അമ്മൂമ്മയുടെയും ശ്രദ്ധയിൽപ്പെട്ടതോടെ പൾസ് നോക്കിയപ്പോൾ കുഞ്ഞിന് ജീവനുള്ളതായി കണ്ടെത്തുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക വീക്കം മൂലം കുഞ്ഞ് മരണപ്പെട്ടതായി അറിയിക്കുകയായിരുന്നു. മകൾ മരിച്ചുവെന്ന് തെറ്റായി അറിയിച്ച ഡോക്ടർമാർക്കെതിരെ മാതാവ് മേരി ജേൻ മെൻഡോസ കേസ് ഫയൽ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |