തൃശൂർ: സംസ്ഥാനത്ത് ഏറ്റവും അധികം അംബേദ്കർ ഗ്രാമങ്ങൾ പൂർത്തീകരിച്ച അഭിമാനനേട്ടത്തിൽ തൃശൂർ. ഓരോ നിയോജക മണ്ഡലത്തിലും അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന പട്ടികജാതി കോളനികളെ തെരഞ്ഞെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്തുകയാണ് അംബേദ്കർ ഗ്രാമം പദ്ധതിയിൽ.
ഇന്റേണൽ റോഡ്, കുടിവെള്ള പദ്ധതി, അഴുക്കുചാലുകൾ, വീടുകളിലേക്കുള്ള സോളാർ വൈദ്യുതീകരണം, സോളാർ തെരുവുവിളക്ക്, ഭവന പുനരുദ്ധാരണം, മാലിന്യനിർമാർജനം, കമ്മ്യൂണിറ്റി ഹാൾ, സാംസ്‌കാരിക നിലയം, സംരക്ഷണ ഭിത്തികൾ എന്നിവ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളാണ് കോളനികളിൽ നടത്തിയത്. ജില്ലാ നിർമിതി കേന്ദ്രയുടെ നേതൃത്വത്തിലാണ് നിർമാണം നടത്തിയത്.
2016 - 17 കാലയളവിൽ ഒരു കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. 2018 - 19ൽ പ്രളയം കൂടുതൽ ബാധിച്ച കോളനികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്. 2019 - 20ൽ ഏറ്റെടുത്ത കോളനികൾക്കായി 50 ലക്ഷം രൂപ വകയിരുത്തി. ഈ വർഷം 31 അംബേദ്കർ ഗ്രാമങ്ങളിലെ പ്രവൃത്തികൾ ഏറ്റെടുക്കും.
നവീകരിച്ച കോളനികൾ
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കമ്പനിപ്പടി കോളനി, ചേലക്കരയിലെ തേക്കിൻകാട് കോളനി, കൊടുങ്ങല്ലൂർ ചാപ്പാറ കോളനി, ഇരിങ്ങാലക്കുടയിലെ ആനുരുളി പടന്ന കോളനി, പുതുക്കാട് കഴുമ്പള്ളം അംബേദ്കർ കോളനി, നാട്ടിക ഇഞ്ചമുടി മാരിപ്പാടം കോളനി, മണലൂരിലെ ഇറിഗേഷൻ എസ്.സി കോളനി, ഇരിങ്ങാലക്കുട കടുപ്പശ്ശേരി ഐ.എച്ച്.ഡി.പി കോളനി, ഒല്ലൂർ നെടുപുഴയിലെ എ.കെ.ജി കോളനി തുടങ്ങിയവ
52 പദ്ധതികളിൽ 40 കോളനികളിലെ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള 12 കോളനികളിലെ പ്രവൃത്തികൾ ഡിസംബറിനകം പൂർത്തിയാക്കും.
- അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |