കോക്ടെയ്ൽ രീതിയാണ് വിദ്യാർത്ഥി ചാറ്റർജിയുടേത്. വെളിച്ചെണ്ണയും കേരളീയതയും കടുകെണ്ണയും ബംഗാളിത്വവും കൂടിച്ചേരുന്ന ഒരു അപൂർവ വായനാ അനുഭവം. കൽക്കത്താ ഫിലിംസ് പ്രശസ്ത ചലച്ചിത്ര നിരൂപകനായ വിദ്യാർത്ഥി ചാറ്റർജിയുടെ ആദ്യ പുസ്തകമാണ്
വിദ്യാർത്ഥി ചാറ്റർജി
കഴിഞ്ഞ അൻപത് കൊല്ലമായി ഇംഗ്ളീഷിൽ എഴുതുന്ന വിദ്യാർത്ഥി ചാറ്റർജിയുടെ ആദ്യ പുസ്തകമാണ് - Calcutta films - a joshy joseph Trilogy. 2021-ൽ ചിദാനന്ദ ദാസ് ഗുപ്ത ശതാബ്ദി പുരസ്കാരം നേടിയ ഈ കൃതി, കൊൽക്കത്തയെ തങ്ങളുടെ ആവാസ നഗരമായി തിരഞ്ഞെടുത്ത വിദ്യാർത്ഥി ചാറ്റർജിയുടെയും ജോഷി ജോസഫിന്റെയും വൈരുദ്ധ്യാത്മക ചങ്ങാത്തത്തിന്റെ കഥ പറയുന്ന പുസ്തകം കൂടിയാണ്. അതിനാൽത്തന്നെ സിനിമാസംബന്ധിയായ പുസ്തകങ്ങളിൽ നിന്നും പൂർണമായും വേർതിരിഞ്ഞ് നില്ക്കുന്നു.പുസ്തകത്തിന്റെ വിഷയ വസ്തുവായി തിരഞ്ഞെടുത്ത 'One Day from a Hangman"s Life", 'A Poet, A City and A Footballer," 'Walking Over Water"എന്നീ ജോഷി ജോസഫ് ചിത്രങ്ങളുടെ പൊതുവായ ഭൂമിക കൊൽക്കത്തയാണ്. എന്നാൽ ഈ ചിത്രങ്ങളെ കൽക്കത്താ ട്രിലോജി എന്ന പതിവ് രീതി വിട്ട് 'ഒരു ജോഷി ജോസഫ് ട്രിലോജി" എന്നാണ് ചാറ്റർജി വിശേഷിപ്പിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളിലും കൊൽക്കത്ത നഗരം ഒരു കഥാപാത്രം തന്നെയാകുന്നു, വെറുമൊരു പശ്ചാത്തല ഭൂമിക മാത്രമല്ല എന്നാണ് ചാറ്റർജി എഴുതുന്നത്.
ഈ അപഗ്രഥനത്തിൽ കൊൽക്കത്തയുടെ സാംസ്കാരിക രാഷ്ട്രീയ ചരിത്രങ്ങൾ ഇഴചേർന്നുകിടക്കുന്നു. ഹിംസയുടെയും ശാന്തിയുടെയും, ജീവിതത്തിന്റെയും മരണത്തിന്റെയും വളരെ നേർത്ത രേഖകളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങളായ 'ആരാച്ചാരുടെ ഒരു ദിവസം," 'കവി, നഗരം, കാൽപ്പന്തുകളിക്കാരൻ" എന്നിവയുടെ പഠനങ്ങളിൽ ചലച്ചിത്ര നിരൂപണത്തിന്റെ ക്ലാസിക് മാതൃകകൾ പൂർണമായും തള്ളിക്കളയുന്നില്ല. എന്നാൽ മൂന്നാമത്തെ ചിത്രമായ 'ജലോപരി നടത്തം" എന്നതിന്റെ ആന്തരാർത്ഥങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്ന ഗ്രന്ഥകർത്താവ് അപൂർവമായ ഉൾക്കാഴ്ചകളുമായാണ് പൊങ്ങി നിവരുന്നത്. ഏതാണ്ട് ഒരു കോക്ടെയ്ൽ രീതിയാണ് വിദ്യാർത്ഥി ചാറ്റർജിയുടേത്. വെളിച്ചെണ്ണയും കേരളീയതയും കടുകെണ്ണയും ബംഗാളിത്വവും കൂടിച്ചേരുന്ന ഒരു അപൂർവ വായനാ അനുഭവം. മൂന്ന് പതിറ്റാണ്ടിലേറെ കേരളവും തന്റെ അപഗ്രഥന പാത്രമായ ചലച്ചിത്രകാരനും തമ്മിലുള്ള ചാറ്റർജിയുടെ ഗാഢബന്ധം എഴുത്തിൽ കമ്പനം ചെയ്ത് നിൽക്കുന്നു.
വിദ്യാർത്ഥി ചാറ്റർജി ആത്യന്തികമായി അന്വേഷിക്കുന്നത് കലയുടെ പ്രത്യയശാസ്ത്രപരവും ആത്മീയവുമായ നിഗൂഢതകൾ തന്നെയാണ്. ഒരു പ്രവാസിയുടെ അകലക്കാഴ്ചയായും പ്രാദേശികന്റെ അമ്ളക്കാഴ്ചയായും, ചലച്ചിത്രകാരനും ചലച്ചിത്ര നിരൂപകനും എന്ന ദ്വന്ദ്വത്തെ ചിലപ്പോൾ രണ്ടായും മറ്റ് ചിലപ്പോൾ ഒന്നായും പകർന്നാടുന്ന അപൂർവതയാണ് ഈ പുസ്തകം. ഇതൊരു ചലച്ചിത്ര പഠനമാണോ, അതോ, ആത്മകഥയാണോ, ജീവചരിത്രമാണോ, സാംസ്കാരിക പഠനമാണോ എന്നൊക്കെ ചോദിച്ചാൽ, ഈ പുസ്തകം ഇതെല്ലാമാണ് എന്നാണ് വിദ്യാർത്ഥി ചാറ്റർജി നൽകുന്ന ഉത്തരം.
ഈ ഗ്രന്ഥം ആമസോണിൽ ലഭ്യമാണ്. സെറിബ്രം ബുക്സ് ആണ് പ്രസാധകർ. ആഗസ്റ്റ് 30ന് തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |