മലയാളത്തിലെ പ്രമുഖ നോവലുകളിലൊന്നായ സി.വി. ബാലകൃഷ്ണന്റെ
'ആയുസ്സിന്റെ പുസ്തകം' മുപ്പത്തിയഞ്ച് പതിപ്പുകളുമായി നാൽപതാം വർഷത്തിലെത്തി നിൽക്കുമ്പോൾ നോവലിന് പശ്ചാത്തലമായ കാസർകോട് ജില്ലയിലെ മാലോം
എന്ന കുടിയേറ്റ ഗ്രാമത്തിലേക്ക് നോവലിസ്റ്റിനോടൊപ്പമൊരു യാത്ര.......
' മനുഷ്യന്റെ ആയുസ്സ് പുല്ലു പോലെയാകുന്നു. വയലിലെ പൂ പോലെ അവൻ പൂക്കുന്നു. കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു. അതിന്റെ സ്ഥാനം പിന്നെ അതിനെ അറിയുകയുമില്ല."-വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും നരച്ച ഈറൻ കണ്ണുകളുയർത്തി യോഹന്നാൻ ഉറക്കെ വായിക്കുന്നതു പോലെ തോന്നി...
കാസർകോട് ജില്ലയിലെ കുടിയേറ്റ ഗ്രാമങ്ങളായ ചീമേനി, ചിറ്റാരിക്കൽ, ഭീമനടി പിന്നിട്ട് പടവുകൾ കയറി മാലോം സെന്റ് ജോർജ് ചർച്ചിന്റെ കുരിശടിയ്ക്കരികെ നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ എത്തുമ്പോൾ പള്ളി ട്രസ്റ്റി എൻ.ഡി. ജോയിയും കൂട്ടരും കാത്തുനിൽപ്പുണ്ടായിരുന്നു.കുടിയേറ്റ ജീവിതത്തിന്റെ കഥയിലൂടെ ആ കൊച്ചുഗ്രാമത്തെ ലോക വായനാ മനസുകളിലെത്തിച്ചതിൽ അവർ എഴുത്തുകാരനോട് സ്നേഹവും നന്ദിയും പ്രകാശിപ്പിച്ചു.
അപ്പോൾ സി.വി. ബാലകൃഷ്ണന്റെ മനസ്സ് നാൽപത് വർഷങ്ങൾക്കപ്പുറമുള്ള മാലോം ഗ്രാമത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു. 'ഇവിടെ ഒരു റോഡ് പോലുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്കൂൾ വിട്ടാൽ വൈകിട്ട് ചട്ടമല കയറി പുഴ കടന്നാണ് ചെറുപുഴ എന്ന കൊച്ചു ഗ്രാമത്തിലെത്തിയിരുന്നത്. ഒരു കാളവണ്ടി പോലും അന്ന് ഈ വഴി പോയിരുന്നില്ല. ഒരു ഭാഗം കാട്. മറുഭാഗത്ത് പുഴ. പകൽ നേരം പോലും പേടിയാകുമായിരുന്നു. മാലോത്ത് കസബ സ്കൂളിൽ രണ്ട് വർഷം അദ്ധ്യാപകനായി ജോലി ചെയ്തു. അക്കാലത്താണ് മാലോം നാടുമായും നാട്ടുകാരുമായും ബന്ധമുണ്ടായത്. അത് വെറും ബന്ധമായിരുന്നില്ല. ആയുസ്സിന്റെ പുസ്തകം എഴുതിതീർത്തത് നാല് പതിറ്റാണ്ടുകൾക്കപ്പുറമാണ്. എൺപത് ആദ്യം തൊട്ട്, എൺപത്തിരണ്ട് അവസാനം വരെയായിരുന്നു രചനാകാലം. മാലോത്ത് നിന്നു ബംഗാളി നാടകങ്ങളെ കുറിച്ച് പഠിക്കാൻ കൊൽക്കത്തയിലേക്ക് പോയ കാലം. അവിടുത്തെ ഓർമ്മകളിൽ നിന്നായിരുന്നു നോവലിന്റെ ആശയം മുളപൊട്ടിയത്. അക്കാലത്ത് ഞാൻ എന്നും ബൈബിൾ വായിക്കും. കഴുത്തിൽ വെന്തിങ്ങ അണിഞ്ഞ് ഏതാണ്ടൊരു ക്രൈസ്തവനെപ്പോലെ ജീവിച്ച നാളുകൾ. കൊൽക്കത്തയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ മിക്കവാറും പോയിരുന്നു. പള്ളിയിലിരുന്ന് മാലോം എന്ന കുടിയേറ്റ ഗ്രാമത്തിലേക്ക് മനസ്സ് കൊണ്ട് യാത്ര ചെയ്തു."സി.വി ഇതു പറഞ്ഞു തീരുമ്പോൾ ആയുസ്സിന്റെ പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങളായ യോഹന്നാൻ, ആനി, മാത്യു, ലോഹിതാക്ഷൻ, തോമാ, മേരി, ബ്രിജിത്താമ്മ, സാറാ, സിസ്റ്റർമാർ, റാഹേൽ എല്ലാവരം കൂട്ടത്തോടെ പള്ളിമുറ്റത്ത് വന്നു നിൽക്കുന്നതു പോലെ.....
തോമാച്ചൻ തന്റെ പ്രിയതമയെ അന്വേഷിച്ച് സെമിത്തേരിയുടെ വാതിൽക്കലെ കട്ടപിടിച്ച ഇരുട്ട് വരെയെത്തി. ....അയാൾ പിന്നീട് ഇരുട്ടിൽ അലിഞ്ഞു ചേർന്നു, പള്ളിയിലേക്കുള്ള വഴിയിലൂടെ അയാൾ ഇടറിത്തടഞ്ഞു മുന്നോട്ട് നീങ്ങി. ഒന്നിലധികം തവണ അയാൾ മുട്ടുകുത്തി വീഴുകയും ഞരങ്ങിക്കൊണ്ടു നിവരുകയും ചെയ്തു. കാൽ മുട്ടുകൾ മുറിഞ്ഞു രക്തമിറ്റു വീഴുന്നത് അയാൾ അറിഞ്ഞില്ല. ഓരോ വൃക്ഷവും പ്രത്യാശയുടെ പ്രതീകമാണ്. അതു മുറിക്കപ്പെട്ടാൽ പിന്നെയും പൊട്ടി കിളർക്കും... മനുഷ്യൻ മരിച്ചു നഗ്നനായി ദ്രവിക്കുമ്പോൾ അവൻ പിന്നെ എവിടെയാണ്?
സെമിത്തേരി ഈ നോവലിലെ കഥാപാത്രങ്ങളെ ചൂഴ്ന്ന് നില്ക്കുന്ന വൈകാരിക ലോകമാണ്. അവരുടെ പ്രിയപ്പെട്ടവർ ശയിക്കുന്ന ഇടം. സെമിത്തേരിയിൽ നിന്നും പുറത്തു കടന്ന യോഹന്നാനെ അച്ചൻ വാത്സല്യപൂർവം ഉപദേശിച്ചു. തോമാച്ചന് പെമ്പിറന്നോത്തിയോടുള്ള അടങ്ങാത്ത സ്നേഹം വിവരിക്കുന്ന നോവലിലെ ഈ ഭാഗം ജോയ് ഓർമ്മിപ്പിച്ചു.
കുടിയേറ്റത്തിന്റെ പ്രശ്നങ്ങൾ മാത്രമല്ല, നോവലിന്റെ ഉള്ളടക്കം .ആത്മീയമായിട്ടുള്ള ഒരു തലമുണ്ടതിൽ . ക്രൈസ്തവതയുടെ ആത്മീയ സമസ്യകൾ.അല്ലാതെ കുടിയേറ്റക്കാർ കോട്ടയത്ത് നിന്ന് വന്ന് മലമ്പനി സഹിച്ചതും കാട് വെട്ടിത്തെളിച്ചതും പോലുള്ള സംഭവങ്ങളൊന്നും അല്ല. സ്ഥാപനവത്കൃതമായിട്ടുള്ള സഭയിൽ അതിനകത്തെ സാധാരണ വിശ്വാസികൾ തമ്മിലുള്ള ഒരു സംഘർഷമുണ്ട്." സി.വി പറഞ്ഞു.
ആകെ 115 ചെറിയ അദ്ധ്യായങ്ങളുള്ള ക്രിസ്തീയ ആത്മീയാന്തരീക്ഷം പശ്ചാത്തലമാക്കിയുള്ള നോവലാണ് ആയുസ്സിന്റെ പുസ്തകം. ബൈബിളും കഥാപാത്രങ്ങളും പള്ളിയും കുടിയേറ്റ ഗ്രാമങ്ങളുമെല്ലാം ഇതിൽ നിറഞ്ഞു നില്ക്കുന്നു. നോവൽ തുടങ്ങുന്നത് റാഹേൽ എന്ന കൗമാരക്കാരി കരഞ്ഞോടി വരുന്നിടത്തു നിന്നാണ്. റാഹേൽ കരഞ്ഞും കിതച്ചും ഓടുകയായിരുന്നു. വൈകുന്നേരത്തെ നിഴലു വീണ തട്ടുകൾ കയറി അരികിലെത്തിയപ്പോൾ എതിരെ നിന്ന് ആനിയും യോഹന്നാനും വരുന്നത് കണ്ടു. റാഹേൽ പെട്ടെന്ന് കരച്ചിലടക്കി കണ്ണു തുടച്ച് ഒന്നുമേതും സംഭവിക്കാത്തതു പോലെ നടന്നു. പക്ഷെ നെഞ്ച് നിലവിളിക്കുക തന്നെയായിരുന്നു... ദൈവത്തിന്റെ ആയുസ്സിന്റെ പുസ്തകത്തിൽ പേരു വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ദൈവത്തിന്റെ നിലനിൽപ്പ് മനുഷ്യരുടെ പ്രസക്തി എന്നിവയാണ് ഈ നോവൽ ചർച്ച ചെയ്തത്. ഭൗതികമായ കാര്യങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. ആത്മീയ പ്രശ്നങ്ങളും മനുഷ്യരുടെ ആകുലതകളും സങ്കടങ്ങളുമാണ് നോവലിൽ കടന്നുവരുന്നത്. ജീവിതത്തിന്റെ ആസക്തികളെയും രതിവികാരങ്ങളെയും അടക്കി നിർത്താൻ പാടുപെടുന്നവനാണ് മനുഷ്യൻ.- സി.വി. പറഞ്ഞു.
നല്ല മഴ. ആ സമയം പള്ളിയിൽ ചെന്ന് സാറ വികാരിയച്ചനെ കാണുകയും താൻ ഒറ്റക്കായെന്ന് വിലപിക്കുകയും ചെയ്തു. അച്ചൻ സാറായുടെ മുഖത്ത് മഴയല്ല കണ്ടത്, കണ്ണീരായിരുന്നു. തന്റെ വ്യസനം പോലെ ഒരു വ്യസനമില്ലെന്ന് സാറ നിലവിളിച്ചു. പള്ളിയിൽ നിന്ന് സാറ ഇറങ്ങുമ്പോൾ യോഹന്നാൻ പിന്നിൽ ഉണ്ടായിരുന്നു. യോഹന്നാൻ സാറയെ കണ്ടെത്തുന്നതുവരെ റാഹേൽ അവന് സാന്ത്വനവും കീർത്തനവുമായി. എന്നാൽ റാഹേലിനെ മഠത്തിൽ ചേർക്കാൻ കൊണ്ടുപോയതോടെ അവൻ വീണ്ടും ഏകാകിയായി. റാഹേൽ പോയെന്നറിഞ്ഞ നിമിഷം താൻ പൊടുന്നനെ മരിക്കാറായ കിഴവനായിത്തീർന്നെന്ന ചിന്തയാണ് യോഹന്നാനിലുണ്ടായത്. നിഴലു പോലും അവനെ പിന്തുടരാത്ത വിധം അവൻ ദുഃഖിതനായിരുന്നു.
എന്റേതും ഏകാന്തമായ ബാല്യവും കൗമാരവുമായിരുന്നു. കൂട്ടുകാരായി അധികം പേരുമുണ്ടായില്ല. പുസ്തകങ്ങൾ തന്നെയായിരുന്നു കൂട്ട്. അതുകൊണ്ടു തന്നെ നോവലിലെ കഥാപാത്രങ്ങളുടെ ഏകാന്തത എന്റെയും കൂടിയാണെന്ന് കരുതിക്കോളൂ... കാലങ്ങളോളം നിലനിൽക്കുന്ന തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന പള്ളി മുറ്റവും തിരുസ്വരൂപങ്ങളും അൾത്താരയും കണ്ട് വിശാലമായ റോഡിലേക്കിറങ്ങി. ഇനി പോകേണ്ടത് ജോലി ചെയ്ത സ്കൂളിലേക്കാണ്. സ്കൂളിലേക്കുള്ള യാത്രയിലും സി.വിയുടെ ഓർമ്മകൾക്ക് തിളക്കമേറി. 'ഉത്തമഗീതത്തിൽ ഒരു പ്രണയ സങ്കൽപ്പമുണ്ടല്ലോ.അതാണ് ആനിയും മാത്യുവും നിറവേറ്റുന്നത്.അതിൽ ഈ വാക്കുകളൊക്കെ പറയുന്നുണ്ട് .എന്റെ പ്രിയേ എഴുന്നേൽക്ക,എന്റെ സുന്ദരി എഴുന്നേൽക്ക... ..ഞാൻ ഇത് വിഷ്വലൈസ് ചെയ്യുമ്പോൾ ആലോചിചിട്ടുണ്ട്.ഇവരെ രണ്ടു പേരെയും ഉത്തമ ഗീതത്തിന്റെ അതേ അന്തരീക്ഷം വരുന്ന ഒരു പൂന്തോട്ടത്തിൽ വച്ചാണ് സംസാരിപ്പിക്കുന്നത്.പിന്നീടവർ ജീവിതത്തിലേക്ക് പോവുകയാണ് ചെയ്യുന്നത്." പറഞ്ഞു തീരുമ്പോഴേക്കും സ്കൂൾ ഗേറ്റിലെത്തി. മാലോത്ത് കസബ ഹയർ സെക്കൻഡറി സ്കൂളിലെത്തുമ്പോൾ പഴയ ശിഷ്യർ സി.വിയുടെ ചുറ്റും കൂടി. അന്ന് ഈ കുടിയേറ്റ പ്രദേശത്തെ ഏക ഹൈസ്കൂളായിരുന്നു.
പഴയ ശിഷ്യരായ മിനി സെബാസ്റ്റ്യൻ, എൻ.പി. റീത്താമ്മ, വി.ജെ. മാത്യു, ലോറൻസ് ജോസഫ് എന്നിവരൊക്കെ ഇപ്പോൾ ഈ സ്കൂളിൽ അദ്ധ്യാപകരാണ്. ഞങ്ങളൊക്കെ അടുത്ത വർഷം വിരമിക്കുകയാണ്. മുടിയൊക്കെ നരച്ച് പ്രായം അങ്ങ് കടന്നു പോയി. എന്നാൽ മാഷ് ഇപ്പോഴും ചെറുപ്പമാണ്. ഒരു മുടി പോലും നരച്ചില്ലല്ലോ? - മിനി സെബാസ്റ്റ്യന്റെയും റീത്താമ്മയുടെയും കമന്റിൽ സി.വിയുടെ മുഖം ഒന്നുകൂടി ചുവന്ന് തുടുത്തു. ആറാം ക്ളാസിൽ സാമൂഹ്യപാഠമാണ് മാഷ് പഠിപ്പിച്ചിരുന്നത്.
ഇന്നത്തെക്കാളും മുടിയും നീട്ടിയാണ് മാഷെ കണ്ടിരുന്നത്. ലൂസ് ഷർട്ടായിരിക്കും പലപ്പോഴും. ഇന്നും മാഷിന് വലിയ മാറ്റമൊന്നും വന്നില്ല.- ശിഷ്യരുടെ വാക്കുകൾ. അക്കാലത്ത് ഇവിടെ ആകെയുണ്ടായിരുന്നത് പൊന്നൻ നായരുടെ ഒരു പലചരക്ക് കട മാത്രമായിരുന്നു. ഒഴിവു സമയങ്ങളിൽ പൊന്നൻനായരും ഞാനുമിരുന്ന് ചെസ് കളിക്കും. സ്കൂൾ തുറക്കുന്നതിന് അനുസരിച്ചാണ് കട തുറന്നിരുന്നത്. രാവിലെ 10 മുതൽ നാല് വരെ.സ്കൂൾ അവധി പൊന്നൻ നായരുടെ കടയ്ക്കും അവധിയായിരിക്കും.- സി.വിയുടെ വാക്കുകൾ പഴയ അദ്ധ്യാപനകാലത്തിന്റെ ഓർമ്മകളിലേക്ക്.. സി.വി. പഠിപ്പിച്ചിരുന്ന ആ ക്ളാസ് മുറികൾ ഇപ്പോഴുമുണ്ട്. ഓടിട്ട ആ പഴയ കെട്ടിടം. പൊട്ടിയ ബെഞ്ചും മറ്റു ഫർണിച്ചറുകളും കൂട്ടിയിട്ട ആ ക്ളാസുമുറികളിലേക്ക് സി.വി. ഒന്നു പാളി നോക്കി. ആ ഇരുട്ടിലെവിടെയോ നിന്ന് യോഹന്നാനും ആനിയും മാഷെ എന്നു വിളിക്കുന്നതു പോലെ....
സി.വി. ബാലകൃഷ്ണൻ
ഫോൺ: 9446016590)
യോഹന്നാൻ കുറെയൊക്കെ ഞാൻ തന്നെ
ആയുസ്സിന്റെ പുസ്തകം 'ദി ബുക്ക് ഒഫ് പാസിംഗ് ഷാഡോസ് എന്ന പേരിൽ ടി.എം.യേശുദാസൻ ഇംഗ്ളീഷിൽ വിവർത്തനം ചെയ്തിരുന്നു .(ഉയിർ പുത്തകം എന്ന പേരിൽ തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്) ഭൂമിയിൽ മനുഷ്യന്റെ ജീവകാലം ഒരു നിഴലത്രെയെന്നത് ബുക്ക് ഒഫ് ജോബിലുള്ളതാണ് .അതിൽ നിന്നെടുത്തതാണ് ഈ പേര്. ഇതിൽ കുറെ മരണങ്ങൾ വരുന്നുണ്ട്. പൗലോ മരിക്കുന്നു,സാറ മരിക്കുന്നു.സാമുവേൽ മരിക്കുന്നു.
യോഹന്നാൻ ഇപ്പോൾ എവിടെയാണ്?
യോഹന്നാൻ നഗ്നനായി പൊടിയിൽ അവിടെഇരിക്കുകയാണ്.
വളരാൻ അനുവദിച്ചില്ലേ?
ആ ഒരു അവസ്ഥയിൽ നിന്ന് മുന്നോട്ടുപോയത് ആനിയും മാത്യുവുമാണ്.അവർ അവിടെനിന്നും ബസ് കയറിപ്പോയി.ഇടവക എന്നത് ഒരു അടച്ചുപൂട്ടിയപോലെയുള്ള സ്ഥലമാണ്.ഇടവകയിൽ നിന്ന് പുറത്തോട്ട് പോകാൻ പറ്റില്ല.അവിടെ കുറെ ചട്ടങ്ങളും നിയമങ്ങളും ഉണ്ട്.അതിനെ ധീരതയോടെ ലംഘിച്ച് പുറത്തേക്ക് പോകുന്നവരാണ് ആനിയും മാത്യുവും.അവർ പുറത്തേക്കുപോയി.ബാക്കിയെല്ലാവരും അവിടത്തന്നെയുണ്ടായിരുന്നു. യോഹന്നാനും എങ്ങുംപോകാൻ പറ്റാതെ അവിടെയിരുപ്പുണ്ട്.
എന്തുകൊണ്ട് രണ്ടാംഭാഗം എഴുതിക്കൂട?
രണ്ടാംഭാഗം എഴുതാവുന്നതാണ്.അവരുടെ ജീവിതമൊക്കെ അവിടെയുണ്ടല്ലോ.. ഇത്രയും വർഷങ്ങൾക്കുശേഷം. ഞാൻ ആലോചിക്കും അന്ന് യോഹന്നാന് പതിനേഴ് വയസേയുള്ളു. കുറേ പ്രായമായി.അന്ന് മൊബൈൽ ഫോണും ഇലക് ട്രിസിറ്റിയും ഒന്നുമില്ലാത്തകാലം.മണ്ണെണ്ണവിളക്കായിരുന്നു. ആ ഒരവസ്ഥയിൽ നിന്ന് ലോകം ഒരുപാട് മാറി.
സിനിമയായില്ലല്ലോ?
പലരും തയ്യാറായി.സിനിമയാക്കുന്നുവെങ്കിൽ ഞാൻ തന്നെ ചെയ്യണമെന്ന് കരുതി തിരക്കഥയുണ്ടാക്കിയിട്ടുണ്ട്.ഫണ്ടിംഗ് മാത്രമാണ് തടസ്സം.
യോഹന്നാൻ എവിടെയായിരിക്കുമെന്ന് ചിന്തിക്കാറുണ്ടോ?
ചിന്തിക്കാറുണ്ട്.അവൻ സ്നേഹിച്ചവരും ബന്ധപ്പെട്ടവരുമൊക്കെ പോയി . ഒറ്റപ്പെട്ട് ഏകാന്തതയിൽ ഇരിക്കുകയാണ്.ഞാൻ ഒരുപാട് കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്.വ്യക്തിപരമായ അടുപ്പം എനിക്ക് ആയുസിന്റെ പുസ്തകത്തിലെ കഥാപാത്രങ്ങളുമായിട്ടാണ്.
ആത്മകഥാംശമുണ്ടോ?
ഉണ്ട് കാരണം യോഹന്നാൻ എന്നു പറയുന്നത് കുറെയൊക്കെ ഞാൻതന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |