പുതുതലമുറയ്ക്ക് രക്ഷിതാക്കളും വേണ്ട, പഴമയിലെ നന്മയും വേണ്ട എന്നൊക്കെ പലരും കുറ്റപ്പെടുത്താറുണ്ട്. പാലും വെള്ളവും പോലെയാണ് ആ ചൊല്ല്. ജ്യോതിഷം സ്വയം പഠിച്ച് വല്ലപ്പോഴും പ്രവചനം നടത്തുന്ന പ്രസാദ് ഒറ്റവാക്കിൽ ആ ചൊല്ലിനെ പിരിച്ചെടുത്തു. പഴമയും പുതുമയും നന്മയും തിന്മയും കൂട്ടിച്ചേർക്കുന്നതും വ്യാഖ്യാനിക്കുന്നതും മനുഷ്യ മനസല്ലേ. അങ്ങനെ വരുമ്പോൾ വാദിയും പ്രതിയും കുറ്റവും ശിക്ഷയുമെല്ലാം മനസിന്റെ ജല്പനങ്ങളും കല്പനകളുമാണ്. പ്രസാദ് തന്റെ ഉറ്റ സുഹൃത്തായ പ്രകാശിന്റെ ജീവിതം ഉദാഹരിച്ചു.
ദീർഘകാലം വിദേശത്തായിരുന്നു പ്രകാശ്. നാട്ടിൽ ഒരു ബിസിനസ് സംരംഭത്തെക്കുറിച്ച് ആലോചിച്ചപ്പോൾ നഗരത്തിലാകും നല്ലതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പ്രകാശ് അതിനോട് യോജിച്ചില്ല. അച്ഛൻ മുമ്പ് ചായക്കട നടത്തിയിരുന്ന സ്ഥലം മതി. മൂന്നു ദശാബ്ദം കൊണ്ട് ചായക്കടയിൽ നിന്ന് നടന്നതും യാത്രചെയ്തതും വിമാനത്തിൽ പറന്നതും എത്തിച്ചേർന്നതുമാണ് സ്വന്തം ജീവിതം. ആ ചായക്കടയാണ് മൂലധനം. അച്ഛൻ അഞ്ചു മക്കളെ വളർത്തിയതും പഠിപ്പിച്ച് വലുതാക്കിയതും ആ കട കൊണ്ടാണ്. അമ്മയുടെ അദ്ധ്വാനവും അതിന് ഒപ്പമുണ്ടായിരുന്നു. വലിയ സ്വപ്നങ്ങൾ കാണുമ്പോഴൊക്കെ ആ ചെറിയ ചായക്കടയുമുണ്ടായിരുന്നു കൂട്ടിന്. വലിയ ചീനച്ചട്ടിയിൽ മൊരിയുന്ന എണ്ണപ്പലഹാരങ്ങളും ബ യിലറിലെ തിളച്ച വെള്ളം ചൂട് ചായയായി മാറുന്നതുമൊക്കെ വിദ്യാർത്ഥിയായിരിക്കുമ്പോഴുള്ള സ്മരണകളിലുണ്ട്. കഷ്ടപ്പാടുകളെക്കുറിച്ച് അച്ഛനും അമ്മയും ഒരിക്കലും വാചാലരായില്ല. വിധിയെ ശപിച്ചില്ല. സൗമ്യതയോടെ ജീവിതത്തെയും കാലത്തെയും നേരിട്ടു. മക്കൾ വളർന്ന് വലുതാകുമ്പോൾ തങ്ങളെ പൊന്നുപോലെ നോക്കുമെന്ന് ആശിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്തില്ല. പക്ഷെ നാട്ടിലെ കോടീശ്വരന്മാരെക്കാൾ സമാധാനത്തിലും സന്തോഷത്തിലും അച്ഛനമ്മമാർ ഇപ്പോൾ കഴിയുന്നു. ദാനധർമ്മങ്ങൾ ചെയ്യുന്നു. പ്രകാശ് കൊണ്ടുവന്നു കൊടുക്കുന്ന വിലകൂടിയ വിദേശമദ്യം അച്ഛൻ വല്ലപ്പോഴും രുചിക്കും. അച്ഛനമ്മമാർക്ക് ഒരു കാര്യത്തിലും ഒരു കുറവും വരരുതെന്ന് മത്സരബുദ്ധിയോടെ ശ്രദ്ധിക്കുന്ന മക്കളും മരുമക്കളും.
പ്രകാശ് പഴയ ചായക്കടയുടെ സ്ഥാനത്ത് വലിയൊരു ഷോപ്പിംഗ് കോംപ്ളക്സ് പണിതപ്പോൾ പല പേരുകളും ബന്ധുക്കൾ മുന്നോട്ടുവച്ചു. ഫാഷനും ട്രെൻഡും കലർന്ന പല പല പേരുകൾ പരിഗണനയ്ക്കു വന്നു. അതൊന്നും പ്രകാശിന് ബോധിച്ചില്ല. രണ്ടക്ഷരം കലർന്ന ഒരു പേരാണ് സ്വർണലിപികളിൽ പതിച്ചത്. രണ്ടക്ഷരം ചേർന്ന വാക്ക് ഇറ്റാലിയനോ അറബിയോ ഫ്രഞ്ചോ? അതിന്റെ അർത്ഥമെന്താണ്? അച്ഛനുമമ്മയും ചേർന്ന് നിലവിളക്കുകൊളുത്തി ഷോപ്പിംഗ് കോംപ്ളക്സിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോൾ നിരവധി പേർ രണ്ടക്ഷര പേരിന്റെ പൊരുൾ തിരക്കി. അത്യപൂർവമായ പേര്. അന്വേഷണങ്ങൾ പെരുകിയപ്പോൾ പ്രകാശ് തുറന്നുപറഞ്ഞു: അച്ഛനമ്മമാരുടെ പേരുകളുടെ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്തതാണ്. സ്വർഗമെന്നോ സ്നേഹമെന്നോ സന്തോഷമെന്നോ അർത്ഥം പറയാം. മക്കൾ എത്ര കോടീശ്വരന്മാരായി മാറിയാലും പ്രശസ്തരായി മാറിയാലും അവർക്കു നൽകാൻ സ്നേഹവും പ്രാർത്ഥനയും അവശേഷിക്കുന്ന ഹൃദയങ്ങളല്ലേ മാതാപിതാക്കൾ. അവരെക്കാൾ വലിയ കോടീശ്വരന്മാരില്ല. അവരുടെ സ്നേഹം ഒരിക്കലും പഴകുന്നില്ല. നിത്യഹരിതമാണ്. പഴയ ചായക്കടയിൽ നിന്ന് പുതിയ ആഡംബരക്കടയിലേക്കുള്ള ദൂരമാണ് എന്റെ ജീവിതം. ആ ദൂരമാണ് എന്റെ ഹൃദയത്തിന്റെ വ്യാസം. പ്രകാശിന്റെ മാതാപിതാക്കൾ പുതുവസ്ത്ര തലപ്പുകൊണ്ട് കണ്ണുകൾ തുടച്ചു. ചടങ്ങിനെത്തിയവർ ആ രണ്ടക്ഷരപ്പേരിലേക്ക് സൂക്ഷിച്ചുനോക്കി. വർണബൾബുകൾ അതിനെ നോക്കി പുഞ്ചിരിക്കുന്നുണ്ടാണ്ടിരുന്നു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |