കൊച്ചി /കളമശേരി:സൗത്ത് ഇന്ത്യൻ ബാങ്കിന്റെ13 എ.ടി.എമ്മുകളിൽ കൃത്രിമം കാട്ടി അരലക്ഷത്തിലധികം രൂപ കൈക്കലാക്കിയ ഉത്തർപ്രദേശ് സ്വദേശി മുബാറക്ക് അലി അൻസാരി (40) കേരളത്തിൽ പരീക്ഷിച്ചത് മുംബയിലും മറ്രും വിജയിച്ച ബ്ലാക്ക് സ്ട്രിപ്പ് ഓപ്പറേഷൻ ! എ.ടി. എമ്മിന്റെ ഡിസ്പെൻസറിൽ ( പണം പുറത്തേക്കു വരുന്ന ഭാഗം) കറുത്ത ഫിലിം വച്ച് തടസപ്പെടുത്തുന്നത് കാമറയിൽ പതിഞ്ഞതാണ് വിനയായത്.
മൂന്നാം ക്ലാസുകാരനായ ഇയാൾ മഹാരാഷ്ട്രയിലെ മുകേഷ് അൻസാരിയിൽ നിന്നാണ് എ.ടി.എം തട്ടിപ്പ് പഠിച്ചത്. 2020ൽ ഇയാളുമൊത്ത് മുബാറക്ക് യു.പിയിൽ ആറിടത്ത് പണമെടുക്കാൻ വന്നവരെ പറ്റിച്ച് എ.ടി.എം തട്ടിപ്പ് നടത്തിയെങ്കിലും പിടിക്കപ്പെട്ടു. ശിക്ഷ കഴിഞ്ഞിറങ്ങിയ മുബാറക്ക് മുകേഷുമായി തെറ്റി ഒറ്റയ്ക്ക് ഓപ്പറേഷൻ തുടങ്ങി. ഡ്രൈവറായിരുന്ന ഇയാൾ അപകടത്തിൽ കാലിന് പരിക്കേറ്റതോടെയാണ് കവർച്ചയിലേക്ക് തിരിയുന്നത്.
മുംബയിലെ ആദ്യ ബ്ലാക്ക് സ്ട്രിപ്പ് തട്ടിപ്പ് വിജയിച്ചതോടെ തട്ടകം ബംഗളൂരുവിലേക്ക് മാറ്റി. പിന്നീട് മൈസൂരിലേക്ക് കടന്നു. ഇവിടെയും സമാനമായി തട്ടിപ്പുകൾ നടത്തി കോയമ്പത്തൂരിലേക്ക് വണ്ടി കയറി. ഇവിടെ നിന്ന് ഈ മാസം 17നാണ് കൊച്ചിയിൽ എത്തുന്നത്. 18,19 തീയതികളിലായിരുന്നു ജില്ലയിലെ ഓപ്പറേഷൻ.
കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനർജി റോഡ് തുടങ്ങിയ എ.ടി.എമ്മുകളിൽ നിന്നാണ് പണം തട്ടിയത്. ഈ പണം സി.ഡി.എം മെഷിൻ വഴി അന്ന് തന്നെ നാട്ടിലേക്ക് അയയ്ക്കുന്നതാണ് രീതി. പണമയയ്ക്കാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകാറുണ്ട്.
കുടുങ്ങിയത് കളമശേരിയിൽ
കളമശേരിയിലെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചെങ്കിലും ലഭിച്ചില്ലെന്ന് ഇടപാടുകാരൻ ബാങ്കിന് നൽകിയ പരാതിയാണ് മുബാറക്കിനെ കുടുക്കിയത്. സി.സി.ടിവിയിൽ ഒരാൾ എ.ടി.എമ്മിന്റെ ഡിസ്പൻസറിൽ എക്സ് റേ ഫിലിം പോലുള്ള വസ്തു വച്ച് തടസപ്പെടുത്തുന്നത് വ്യക്തമായിരുന്നു. ബാങ്കിന്റെ പരാതിയിൽ തൃക്കാക്കര അസി.കമ്മിഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ വലയിലാക്കിയത്. രാവിലെയും ഉച്ചയ്ക്കുമാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മുബാറക്കിന് നാട്ടിൽ ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.
അറസ്റ്റ് ബസിൽ നിന്ന്
ഇടപ്പള്ളി ടോളിൽ സ്വകാര്യ ബസിൽ നിന്ന് അറസ്റ്റിലാകുമ്പോൾ മറ്റൊരു തട്ടിപ്പിനുള്ള യാത്രയിലായിരുന്നു മുബാറക്ക്. ഇടപ്പള്ളിയിലുണ്ടായിരുന്ന കളമശേരി എസ്.ഐ പി. ബാബുവും പി. എസ്. ശരത്തും അവിചാരിതമായാണ് ബസിൽ ഇയാളെ കാണുന്നത്. ജീപ്പ് നടുറോഡിലിട്ട് ഓടി ബസിൽ കയറി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തടിപ്പാലത്തെ ഒയാസിസ് ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. കളമശേരി സി.ഐ പി.ആർ. സന്തോഷ്, എസ്.ഐ വിനോദ് ആന്റണി, വി.വി. സുരേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |