കണ്ണൂർ: കൈക്കൂലി വാങ്ങിയെന്നാരോപിച്ച് വിജിലൻസ് സംഘം കെ. എസ്. ഇ.ബി സബ് എൻജിനിയറെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. അഴീക്കോട് കെ. എസ്. ഇ.ബി സബ് എൻജിനിയർ ജിയോ എം.ജോസഫിനെയാണ് ഫിനോത്തലിൽ കൈയിൽ പുരണ്ടതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡി.വൈ. എസ്.പി ബാബുപെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.അതെ സമയം ഈയാളിൽ നിന്ന് പണം കണ്ടെടുക്കാൻ സംഘത്തിന് കഴിഞ്ഞില്ല.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം. പൂതപ്പാറ സ്വദേശി അബ്ദുൽ ഷുക്കൂർ നൽകിയ ഫിനാത്തലിൻ പുരട്ടിയ ആയിരം രൂപയാണ് ഈയാൾ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നത്രെ. അബ്ദുൽ ഷുക്കൂറിന്റെ വീട്ടിൽ ഇലക്ട്രിസിറ്റി ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ടാണിത്. വിജിലൻസ് നൽകിയ നോട്ട് അബ്ദുൽ ഷുക്കൂർ കൈമാറുന്ന സമയത്താണ് ഡി.വൈ. എസ്.പി ബാബുപെരിങ്ങോത്തിന്റെ സംഘം എത്തിയത്. അപ്രതീക്ഷിതമായി കണ്ടപ്പോൾ ഇയാൾ അബ്ദുൾ ഷുക്കൂർ നൽകിയ രണ്ടു 500രൂപ നോട്ടുകളുമായി പുറത്തേക്ക് ഓടിയെന്ന് വിജിലൻസ് സംഘം പറഞ്ഞു. ഇതിനിടെ നോട്ടുകൾ ഈയാൾ വിഴുങ്ങിയതെന്ന് കരുതുന്നു.
എന്നാൽ ഇയാൾ ഓടിയ ഭാഗങ്ങളിൽ നോട്ടുകൾ കണ്ടെത്താത്തതിനെ തുടർന്നായിരുന്നു വിജിലൻസ് സംഘം ഇത് ഉറപ്പിച്ചത്. ഇയാളുടെ കൈയിൽ നോട്ടിൽ പുരണ്ട ഫിനാത്തലിന്റെ പൊടിപുരണ്ടതിനാൽ കൈക്കൂലി വാങ്ങിയെന്ന് സംഘം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ എൻഡോസ്‌കോപ്പി ചെയ്യാൻ ചാല ബി. എച്ച്. എം. എസ് ആശുപത്രിയിൽകൊണ്ടു പോയെങ്കിലും വിസമ്മതിച്ചതിനാൽ നടന്നില്ല. ഇതിനു ശേഷം എക്സറേയെടുത്ത് നോക്കിയെങ്കിലും കുടലിൽ നോട്ടുകൾ കണ്ടെത്തിയില്ല. എന്നാൽ കോടതിയിൽ ഹാജരാക്കി മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ എൻഡോസ്‌കോപ്പി ചെയ്യാനാണ് വിജിലൻസ് ഒരുങ്ങുന്നത്. വിവിധ ആവശ്യവുമായി എത്തുന്ന പൊതുജനങ്ങളോട് നിരന്തരം കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന് നേരത്തെ എറണാകുളം മണ്ണങ്ങാട് സ്വദേശിയായ ലിയോ എം. ജോസഫിനെ കുറിച്ചു പരാതിയുണ്ടായിരുന്നു. ഇതിനാൽ ഏറെക്കാലമായി വിജിലൻസ് നിരീക്ഷണത്തിലാണ് ലിയോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |